അഹമ്മദാബാദ്: ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ഭാവി വാഗ്ദാനമായി ഒരു പെൺകുട്ടി. പത്ത് വയസുകാരിയായ കനക് ഇന്ദർ സിംഗ് ഗുർജാർ ആണ് മൂന്ന് വിഭാഗങ്ങളിലായി 102.5 കിലോ ഭാരം ഉയർത്തി കായിക ലോകത്തെ അമ്പരപ്പിച്ചത്. ഗുജറാത്ത് സംസ്ഥാന ഭാരോദ്വഹ ചാമ്പ്യൻഷിപ്പിലായിരുന്നു കനകിന്റെ ഈ അത്ഭുത പ്രകടനം.
ഭാരോദ്വഹന വിഭാഗങ്ങളായ ഡെഡ്ലിഫ്റ്റിൽ 55 കിലോയും സ്ക്വാട്ടിൽ 30 കിലോയും ബെഞ്ച് പ്രസിൽ 17.5 കിലോയുമാണ് കനക് ഉയർത്തിയത്. അഹമ്മദാബാദിലെ ഭാരോദ്വഹന താരങ്ങളായ ഇന്ദർ സിംഗ് ഗുർജാറിന്റെയും ധരിണി ഗുർജാറിന്റെയും മകളാണ് കനക്. അന്താരാഷ്ട്ര മത്സരങ്ങളിൽ ഉൾപ്പെടെ നിരവധി മെഡലുകൾ നേടിയിട്ടുളള താരങ്ങളാണ് ഇന്ദർസിംഗും ധരിണിയും.
സംസ്ഥാനതലത്തിലെ മികച്ച പ്രകടനത്തോടെ ഫ്ളോറിഡയിലെ ഓർലാൻഡോയിൽ നടക്കുന്ന 2022 -23 ലെ ഭാരോദ്വഹ ലോക ചാമ്പ്യൻഷിപ്പിലേക്കും കുട്ടിത്താരം ടിക്കറ്റ് ഉറപ്പിച്ചുകഴിഞ്ഞു. ഒക്ടോബർ 30 മുതൽ നവംബർ അഞ്ച് വരെയാണ് ലോകചാമ്പ്യൻഷിപ്പ് നടക്കുന്നത്. നവംബർ രണ്ടിനാണ് കനക് ഇറങ്ങുക.
2021 ൽ 75 കിലോ ഭാരോദ്വഹന വിഭാഗത്തിൽ സ്വർണനേട്ടത്തോടെ ശ്രദ്ധേയനായ താരമാണ് ഇന്ദർസിംഗ്. ഗുജറാത്തിലെ സംസ്ഥാന ഭാരോദ്വഹന ചാമ്പ്യൻഷിപ്പിലെ ഒഫീഷ്യലുകളായിരുന്നു ഇന്ദർസിംഗും തരിണിയും. തന്റെ അത്രയും ഉയരമുളള ഒരു താരം ഈ ഭാരം ഉയർത്താൻ ശ്രമിക്കുന്നത് കണ്ട് പ്രചോദനം ഉൾക്കൊണ്ടാണ് കനക് ഇതിന് ശ്രമിച്ചതെന്ന് ഇന്ദർസിംഗ് പറഞ്ഞു. 37 കിലോയാണ് കനകിന്റെ ശരീരഭാരം.
Discussion about this post