ഹൈദരാബാദ്: ഇന്ത്യയിലെ ഹിജാബ് വിഷയം ഇറാനിലെ പ്രതിഷേധവുമായി താരതമ്യം ചെയ്യരുതെന്ന് എഐഎംഐഎം നേതാവ് അസാദുദ്ദീൻ ഒവൈസി. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിൽ സുപ്രീംകോടതി ബെഞ്ചിൽ ഭിന്നവിധി വന്ന പശ്ചാത്തലത്തിൽ ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഒവൈസിയുടെ അഭിപ്രായം.
ലോകത്ത് മിക്കയിടത്തും ഹിജാബിനെതിരായ പ്രതിഷേധം നടക്കുന്നുണ്ട്. ഇറാനിലെ പ്രതിഷേധവുമായി ഇന്ത്യയിലെ വിഷയത്തെ താരതമ്യം ചെയ്യരുത്. അങ്ങനെ ചെയ്യുന്നവർ ഇന്ത്യയോട് സ്‌നേഹമില്ലാത്തവരാണെന്നും ഒവൈസി പ്രതികരിച്ചു. ഇന്ത്യ ഒരു മതം മാത്രം പിന്തുടരുന്ന രാജ്യമല്ല. പക്ഷെ ഇറാൻ അങ്ങനെയാണ്. ഇന്ത്യയിൽ പൗരൻമാർക്ക് മതം തിരഞ്ഞെടുക്കാനും സ്വകാര്യതയ്ക്കും മതസ്വാതന്ത്ര്യത്തിനും ഭരണഘടന അവകാശം നൽകുന്നുണ്ടെന്നും ഒവൈസി വാദിച്ചു. പക്ഷെ ഇറാനിൽ ഇന്ത്യയിലേതുപോലെ മൗലിക അവകാശങ്ങൾ അനുവദിക്കുന്നില്ലെന്നും ഒവൈസി പറയുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിനെ ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് ഭിന്നാഭിപ്രായം രേഖപ്പെടുത്തിയത്. ജസ്റ്റീസ് ഹേമന്ദ് ഗുപ്ത കർണാടക സർക്കാരിന്റെ തീരുമാനത്തെ അംഗീകരിച്ചപ്പോൾ അത് ഓരോരുത്തരും തിരഞ്ഞെടുക്കേണ്ടതാണെന്ന അഭിപ്രായമാണ് ജസ്റ്റീസ് സുധാൻശു ധൂലിയ രേഖപ്പെടുത്തിയത്. ഇതോടെ കേസ് സുപ്രീംകോടതിയുടെ വിശാലബെഞ്ചിന്റെ പരിഗണനയിൽ വരും.
അതേസമയം മാർച്ച് 15 ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ഹൈക്കോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ നിരോധനം തുടരുമെന്ന് കർണാടക സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post