ശ്രീനഗർ; കശ്മീരിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ ഭീകരർ ഗ്രനേഡ് ആക്രമണത്തിലൂടെ കൊലപ്പെടുത്തി. ഷോപ്പിയാനിലാണ് സംഭവം. മണിക്കൂറുകൾക്കുള്ളിൽ തന്നെ സംഭവത്തിൽ പങ്കുളള ഹൈബ്രിഡ് ലഷ്‌കർ ഭീകരനെ സുരക്ഷാസേന പിടികൂടി.
ഹാർമെൻ ഷോപ്പിയാനിൽ നിന്നുളള ഇമ്രാൻ ബഷീർ ഗാനി എന്ന ഭീകരനാണ് സുരക്ഷാസേനയുടെ വലയിലായത്. പ്രദേശം വളഞ്ഞ് കൂടുതൽ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കശ്മീർ സോൺ എഡിജിപി വിജയ് കുമാർ പറഞ്ഞു.
യുപിയിലെ കനൗജിൽ നിന്നുളള മോനിഷ് കുമാർ, രാം സാഗർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗ്രനേഡ് ആക്രമണത്തിൽ ഇരുവർക്കും ഗുരുതരമായ പരിക്കേറ്റിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഷോപ്പിയാനിൽ ശനിയാഴ്ച കശ്മീരി പണ്ഡിറ്റിനെ ഭീകരർ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെയും ആക്രമണം ഉണ്ടായത്. പഴ വർഗങ്ങൾ കൃഷി ചെയ്തിരുന്ന പുരൻ ക്രിഷൻ ഭട്ട് എന്ന പണ്ഡിറ്റിനെയാണ് ഭീകരർ വീടിന് സമീപം വെച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഇതിനെതിരെ കശ്മീരിൽ പ്രതിഷേധം ശക്തമായിരുന്നു.
ആളുകളിൽ ഭീതി പരത്താൻ ഷോപ്പിയാൻ കേന്ദ്രീകരിച്ച് ഭീകരർ പ്രത്യേക ആസൂത്രണം നടത്തുന്നുണ്ടോയെന്ന് ഉൾപ്പെടെയുളള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്.
Discussion about this post