ശബരിമല: കെ ജയരാമൻ നമ്പൂതിരി ശബരിമല മേൽശാന്തിയാകും. വൈക്കം ഇണ്ടംതുരുത്തി മനയിലെ ഹരിഹരൻ നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് ഇരുവർക്കും അയ്യപ്പസന്നിധിയിൽ സേവനമനുഷ്ഠിക്കാനുളള
ഭാഗ്യം സിദ്ധിച്ചത്.
ശബരിമല മേൽശാന്തിയെ പന്തളം കൊട്ടാരത്തിലെ കൃത്തികേശ് വർമ്മയും മാളികപ്പുറം മേൽശാന്തിയെ പൗർണമി ജി വർമ്മയുമാണ് നറുക്കെടുത്തത്. കണ്ണൂർ മലപ്പട്ടം കീഴ്ത്രിൽ ഇല്ലത്തിൽ നിന്നാണ് ജയരാമൻ നമ്പൂതിരി. വെളളിക്കുടത്തിൽ പേരുകൾ നിക്ഷേപിച്ച് ശ്രീകോവിലിൽ പൂജിച്ച ശേഷമായിരുന്നു നറുക്കെടുപ്പ്. ഉഷപൂജയ്ക്ക് ശേഷമാണ് നറുക്കെടുപ്പ് നടപടികൾ ആരംഭിച്ചത്.
ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ, ഹൈക്കോടതി നിരീക്ഷകൻ റിട്ട. ജസ്റ്റീസ് എൻ ഭാസ്‌കരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുലാമാസ പൂജകൾക്കായി കഴിഞ്ഞ ദിവസമാണ് നട തുറന്നത്.
മേൽശാന്തി നറുക്കെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര സ്വദേശി വിഷ്ണുനമ്പൂതിരി സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഇന്നലെ ഇതിന് വിസമ്മതിച്ചിരുന്നു.
Discussion about this post