തിരുവനന്തപുരം: ഗവർണറോട് തുറന്ന പോരിനിറങ്ങിയ സിപിഎമ്മിനും മന്ത്രിമാർക്കും എട്ടിന്റെ പണി കൊടുത്ത് ഗവർണർ. സംസ്ഥാനത്തെ ഒൻപത് സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജി സമർപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
നിർദ്ദേശിച്ചു. ചാൻസലറുടെ അധികാരം ഉപയോഗിച്ചാണ് നിർദ്ദേശം നൽകിയത്.
സാങ്കേതിക സർവ്വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് തിരിച്ചടി നൽകിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നീക്കം. യുജിസി മാനദണ്ഡം അനുസരിച്ചല്ല സാങ്കേതിക സർവ്വകലാശാല വിസിയെ നിയമിച്ചതെന്ന് കോടതി വിലയിരുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗവർണറുടെ നടപടി.
സംസ്ഥാനത്തെ പ്രധാന സർവ്വകലാശാലകളായ കണ്ണൂർ, എംജി, കാലിക്കറ്റ്, കേരള, കുസാറ്റ്, കാലടി സംസ്‌കൃത സർവ്വകലാശാല തുടങ്ങിയിടങ്ങളിലെയും യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസ്, എപിജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല, തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല തുടങ്ങിയിടങ്ങളിലെ വിസിമാരോടാണ് രാജിവെക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാജി സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
കേരള സർവ്വകലാശാല വിസിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിലുളള തർക്കം കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായിരുന്നു. ഗവർണറെ മന്ത്രിമാർ നിരന്തരം വിമർശിച്ചതോടെ മന്ത്രിസ്ഥാനം റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ താക്കീതും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
2019 ഫെബ്രുവരിയിൽ ഡോ. രാജശ്രീ എംഎസിനെ സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറായി നിയമിച്ച തീരുമാനമാണ് യുജിസി ചട്ടങ്ങൾ പാലിച്ചില്ലെന്ന് കാട്ടി സുപ്രീംകോടതി റദ്ദാക്കിയത്. നേരത്തെ ചേർന്ന ഇടതുമുന്നണി യോഗം ഗവർണർക്കെതിരായ പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറുടെ നടപടി.













Discussion about this post