മോർബി: ഗുജറാത്തിലെ മോർബിയിൽ മാച്ചു നദിക്ക് കുറുകെയുളള തൂക്കുപാലം തകർന്ന് എൺപതോളം പേർ മരിച്ചു. ഞായറാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു അപകടം. അറ്റകുറ്റപ്പണി കഴിഞ്ഞ് പൊതുജനങ്ങൾക്കായി പാലം വീണ്ടും തുറന്ന് ദിവസങ്ങൾ മാത്രമായപ്പോഴാണ് അപകടം.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉൾപ്പെടെയുളളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. അപകടസമയത്ത് പാലത്തിൽ മാത്രം ഏതാണ്ട് നൂറ്റിയൻപതോളം പേർ ഉണ്ടായിരുന്നു. പാലം തകർന്ന് വീണതോടെ ഇവരിൽ അധികവും നദിയിലേക്ക് വീണു. പാലത്തിലെ അനിയന്ത്രിതമായ തിരക്കാണ് അപകടമുണ്ടാക്കിയതെന്നാണ് വിലയിരുത്തൽ.
അപകടമുണ്ടായതിന് പിന്നാലെ രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കിയിരുന്നു. ദുരന്ത നിവാരണ സേന ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. വിപുലമായ തിരച്ചിലിനായി വ്യോമസേനയുടെ ഗരുഡ് കമാൻഡോകളും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കരസേനാ യൂണിറ്റുകളും രക്ഷാപ്രവർത്തനത്തിലുണ്ട്.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അപകടസ്ഥലം സന്ദർശിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിയും മുഖ്യമന്ത്രി കണ്ടു. 78 മരണം സ്ഥിരീകരിച്ചതായി രാത്രി വൈകി ഡിജിപി ആഷിഷ് ഭാട്ടിയ വ്യക്തമാക്കി.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച ഗുജറാത്തിൽ നടത്താനിരുന്ന റോഡ് ഷോ പ്രധാനമന്ത്രി റദ്ദാക്കി. രക്ഷാപ്രവർത്തനത്തിന്റെ പുരോഗതിയും പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയും അദ്ദേഹം നേരിട്ട് മുഖ്യമന്ത്രിയെ വിളിച്ച് തിരക്കുകയും ചെയ്തു.
അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ അഞ്ചംഗ സമിതി രൂപീകരിച്ചു. ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമിച്ച ഒരു നൂറ്റാണ്ടിലധികം പഴക്കമുളള പാലം ഏതാനും മാസങ്ങളായി അറ്റകുറ്റപ്പണിക്ക് അടച്ചിട്ടിരിക്കുകയായിരുന്നു. നാല് ദിവസം മുൻപാണ് പണി പൂർത്തിയായി വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. പാലത്തിന്റെ പരിപാലനവും നടത്തിപ്പും 15 വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് കരാർ നൽകിയിരിക്കുകയാണെന്നാണ് വിവരം.
Discussion about this post