ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തുന്ന സന്ദർശനം ഭാരത് ജോഡോ യാത്രയുടെ പ്രതിഫലനമാണെന്ന് അവകാശപ്പെട്ട് കോൺഗ്രസ്. കർണാടക, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങൾക്കായി പ്രധാനമന്ത്രി നടത്തിയ സന്ദർശനത്തെയാണ് ഭാരത് ജോഡോ യാത്രയുടെ അനന്തരഫലമാണെന്ന് കോൺഗ്രസ് വ്യാഖ്യാനിക്കുന്നത്.
ഭാരത് ജോഡോ യാത്രയുടെ അനന്തര ഫലം കണ്ടുതുടങ്ങിയെന്ന് പറഞ്ഞ് കോൺഗ്രസിന്റെ കമ്യൂണിക്കേഷൻസ് വിഭാഗത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് ആണ് വിചിത്രമായ അവകാശവാദം ഉന്നയിച്ചത്. ഭാരത് ജോഡോ യാത്ര കടന്നുപോയ സംസ്ഥാനങ്ങളിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജയ്‌റാം രമേശിന്റെ അവകാശവാദം.
പ്രധാനമന്ത്രിയുടെ സന്ദർശനം ക്യാമറ ജീവികൾക്ക് വലിയ ഫോട്ടോ അവസരമാകുമെന്നും എന്നാൽ ജനങ്ങളെ കേട്ടുകൊണ്ട് നടക്കുന്നതിന് തുല്യമാകില്ല ഈ കോമാളിത്തരമെന്നും ജയ്‌റാം രമേശ് പരിഹസിച്ചു. കന്യാകുമാരി മുതൽ കശ്മീർ വരെയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര നടത്തുന്നത്. നിലവിൽ മഹാരാഷ്ട്രയിലാണ് യാത്ര പര്യടനം നടത്തുന്നത്.
എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശനം മാസങ്ങൾക്ക് മുൻപേ തീരുമാനിച്ച വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനാണെന്ന കാര്യം മറച്ചുവെച്ചാണ് കോൺഗ്രസിന്റെ പ്രചാരണം. വന്ദേ ഭാരത് എക്‌സ്പ്രസും, ഭാരത് ഗൗരവ് കാശി ദർശൻ ട്രെയിനും ഫ് ലാഗ് ഓഫ് ചെയ്യുന്നതുൾപ്പെടെയുളള പരിപാടികൾക്കാണ് പ്രധാനമന്ത്രി കർണാടകയിൽ എത്തിയത്.
ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലിന്റെ ഉദ്ഘാടനവും നാദപ്രഭു കെംപെഗൗഡയുടെ 108 മീറ്റർഅടി ഉയരമുള്ള പ്രതിമയും പ്രധാനമന്ത്രി അനാവരണം ചെയ്തിരുന്നു. തമിഴ്‌നാട്ടിലെ ദിണ്ടിഗലിൽ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റിയൂട്ടിന്റെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തിയത്. ഇതിന് ശേഷമാണ് ഔദ്യോഗിക പരിപാടികൾക്കായി രാത്രിയോടെ അദ്ദേഹം ആന്ധ്രയിലെ വിശാഖപട്ടണത്ത് എത്തിയത്.
Discussion about this post