ഹൈദരാബാദ്: ചില നേതാക്കൾ തന്നെ അപകീർത്തിപ്പെടുത്താൻ ദിവസവും ഡിക്ഷ്ണറിയിൽ പുതിയ വാക്കുകൾ തപ്പിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദിവസവും രണ്ടും മൂന്നും കിലോ ശാപവാക്കുകളാണ് തനിക്കെതിരെ പ്രയോഗിക്കുന്നത്. പക്ഷെ അതാണ് കൂടുതൽ കഠിനമായി പ്രയത്‌നിക്കാൻ തനിക്ക് ഊർജ്ജം നൽകുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു.
ഹൈദരാബാദിൽ ബിജെപി കാര്യകർത്താക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഉൾപ്പെടെയുളള പ്രതിപക്ഷ നേതാക്കളെയാണ് പ്രധാനമന്ത്രി പേരെടുത്ത് പറയാതെ വിമർശിച്ചത്.
ചിലർ ദിവസവും എന്നെ അവഹേളിക്കുകയാണ്. കഴിഞ്ഞ 20 വർഷമായി താൻ ഇത് അനുഭവിക്കുന്നു. ഇപ്പോൾ എനിക്ക് ഇത് ശീലമായി. ഇത്തരം അവഹേളനങ്ങളെ ഉൾക്കൊള്ളാനും ജനങ്ങൾക്ക് വേണ്ടി പുതിയ ഊർജ്ജത്തോടെ പ്രവർത്തിക്കാനുമാണ് അതിൽ നിന്ന് ദൈവം തനിക്ക് തന്ന പാഠമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അഴിമതിക്കേസുകളിൽ അന്വേഷണത്തിൽ നിന്ന് രക്ഷപെടാൻ ചിലർ അഴിമതിക്കാരുമായി ദേശവ്യാപക കൂട്ടുകെട്ട് ഉണ്ടാക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങളാണ് ആദ്യം, അല്ലാതെ കുടുംബക്കാർ ആദ്യം എന്ന തരത്തിലുളള സർക്കാരുകളെ അല്ല സംസ്ഥാനങ്ങൾക്ക് ആവശ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post