ബാലി: ജി 20 ഉച്ചകോടിയിലെ ആദ്യ അഭിസംബോധനയിൽ യുക്രെയ്ൻ യുദ്ധം
ഉൾപ്പെടെയുളള ആഗോള പ്രശ്‌നങ്ങളിൽ ഇന്ത്യയുടെ നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കീവിനെ യുദ്ധവിരാമത്തിന്റെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഒരു വഴി കാണേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ലോകനേതാക്കളോടായി പറഞ്ഞു.
“കഴിഞ്ഞ നൂറ്റാണ്ടിൽ രണ്ടാം ലോക മഹായുദ്ധം ഉൾപ്പെടെ ലോകത്ത് വലിയ നാശമാണ് വിതച്ചത്. അതിന് ശേഷം സമാധാന പാതയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ആ സമയത്തെ ലോക നേതാക്കൾ നിരവധി പ്രവൃത്തികൾ ചെയ്തു. ഇപ്പോൾ നമ്മുടെ ഊഴമാണ്” പ്രധാനമന്ത്രി പറഞ്ഞു.
സമാധാനവും സുരക്ഷയും സൗഹാർദ്ദവും ഉറപ്പിക്കാൻ വേണ്ടി കൂട്ടായ ഉറച്ച നടപടികൾ സ്വീകരിക്കേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബുദ്ധന്റെയും ഗാന്ധിയുടെയും നാടായ ഇന്ത്യയിൽ അടുത്ത വർഷം ജി 20 ഉച്ചകോടിക്ക് വേദിയൊരുങ്ങുമ്പോൾ ശക്തമായ സമാധാന സന്ദേശം ലോകത്തിന് നൽകാൻ കഴിയുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാൻ ജി 20 നേതാക്കൾ സമാധാന പദ്ധതി തയ്യാറാക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊലോഡിമർ സെലൻസ്‌കി ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലായിരുന്നു കീവിനെ സമാധാനത്തിലേക്ക് മടക്കിക്കൊണ്ടു വരാൻ വഴി കാണേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ഉച്ചകോടിയിൽ പറഞ്ഞത്.
റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാൻ ഇതാണ് സമയമെന്നും സെലൻസ്‌കി പറഞ്ഞു. യുഎൻ ഉ ടമ്പടിയും അന്താരാഷ്ട്ര നിയമങ്ങളും അനുസരിച്ച് 10 ഇന സമാധാന ഫോർമുലയ്ക്ക് രൂപം നൽകാനും സെലൻസ്‌കി നേതാക്കളോട് ആഹ്വാനം ചെയ്തു.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇൻഡോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
Discussion about this post