ദോഹ: തോൽവി പിന്നേം സഹിക്കാം. ഈ ട്രോൾ ആണ് സഹിക്കാൻ വയ്യാത്തത്. സോഷ്യൽ മീഡിയയിൽ കയറാൻ കഴിയാത്ത അവസ്ഥ. ലോകകപ്പ് ഫുട്‌ബോളിൽ സൗദിയോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ അർജന്റീനിയൻ ടീമിന്റെ കട്ട മലയാളിഫാൻസിന്റെ പ്രതികരണമാണിത്. ഇന്നലെ മത്സരം അവസാനിച്ച് മിനിറ്റുകൾക്കുളളിൽ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ അർജന്റീനയ്‌ക്കെതിരെ ട്രോൾപെരുമഴയ്ക്ക് തുടക്കമായിരുന്നു.
പുളളാവൂരിലെ നദിയിൽ സ്ഥാപിച്ച കട്ടൗട്ടുകളും ഈ കപ്പ് മെസിക്ക് തന്നെ എന്ന പ്രവചനങ്ങളുമടക്കം ട്രോളുകളിൽ വിഷയമായി. മലയാളത്തിലെ മിക്ക മുൻനിര ട്രോൾ പേജുകളും അർജന്റീനിയൻ ആരാധകരുടെ അമിത ആത്മവിശ്വാസത്തെ ഒരു ദയയും ഇല്ലാതെ കുത്തിനോവിച്ചുകൊണ്ടിരുന്നു.
കഴിഞ്ഞ 36 കളികളിൽ തോൽവി അറിയാതെ വന്ന് സൗദിയോട് പരാജയം ഏറ്റുവാങ്ങിയതും ട്രോളുകളിൽ ചർച്ചയായി. ഡീഗോ മറഡോണയുടെ ദൈവത്തിന്റെ കൈ ഗോളിനെയും ട്രോളന്മാർ വെറുതെ വിട്ടില്ല. ‘കാലോണ്ട് പറ്റില്ലേൽ കൈ കൊണ്ട് നോക്ക്’ എന്നായിരുന്നു ട്രോളുകളിൽ ഒന്നിലെ വാചകം.
മുങ്ങിപ്പൊങ്ങി വരുമ്പോൾ മെസിയെ കണ്ട് പരിഹാസത്തോടെ ചിരിക്കുന്ന വാളമീനെയാണ് പുളളാവൂരിലെ കട്ടൗട്ടുമായി ബന്ധപ്പെടുത്തി അധികം പേരും പങ്കുവെച്ച ട്രോൾ. മെസിയെ രാത്രി അത്താഴം കഴിക്കാൻ വിളിക്കുമ്പോൾ ‘അങ്ങോട്ട് വന്നാൽ ഓഫ് സൈഡാകും ഇങ്ങോട്ട് തന്നാൽ മതി’യെന്ന് മറുപടി പറയുന്ന ട്രോളും ഒട്ടേറെ പേർ പങ്കുവെച്ചു. ട്രോൾ ആക്രമണം രൂക്ഷമായതോടെ കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്ന ആശ്വാസ വാക്കുകൾ പോസ്റ്ററുകളാക്കി അർജന്റീനിയൻ ആരാധകരും രംഗത്തെത്തി.
പി ജയരാജൻ പറഞ്ഞ മെഴ്‌സി പ്രയോഗവും ട്രോളുകളിൽ നിറഞ്ഞുനിന്നു.












