ഭോപ്പാൽ: “ഞാൻ പോരാടുന്നത് നരേന്ദ്രമോദിയോടും, ആർഎസ്എസിനോടുമാണ്. പോരാടുന്നുണ്ടെങ്കിലും, എന്റെ ഹൃദയത്തിൽ അവരോട് വെറുപ്പില്ല. ഭയമാണ് വെറുപ്പിലേക്ക് നയിക്കുന്നത്, പക്ഷേ എനിക്ക് ഭയമില്ല, അതിനാൽ ഞാൻ എന്റെ ഹൃദയത്തിൽ വിദ്വേഷം സൂക്ഷിക്കുന്നില്ല,” ഇൻഡോറിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ ആണ് രാഹുൽ ഇങ്ങനെ വ്യക്തമാക്കിയത്.
എന്റെ മുത്തശ്ശിക്ക് 32 വെടിയുണ്ടകൾ ഏറ്റിട്ടുണ്ട്, എന്റെ പിതാവ് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു, ഭയാനകമായ അക്രമം എനിക്കെതിരെയും അഴിച്ചുവിട്ടു, പക്ഷേ എനിക്ക് ഭയം എവിടെയോ നഷ്ടപ്പെട്ടു. എന്റെ ഹൃദയത്തിൽ വെറുപ്പില്ല, സ്നേഹം മാത്രമാണ്. ഭയപ്പെടുന്നവർ സ്നേഹിക്കുന്നില്ല, സ്നേഹിക്കുന്നവർ ഭയപ്പെടുന്നുമില്ല. ഇത് എൻറെ ജീവിതത്തിലെ ഉദാഹരണങ്ങളിലൂടെ തന്നെ എനിക്ക് നിങ്ങളോട് പറയാൻ സാധിക്കുമെന്നും രാഹുൽ പറഞ്ഞു.
നമ്മുടെ രാജ്യത്തിന്റെ ഡിഎൻഎ ഭയത്തിൻറെയോ വെറുപ്പിൻറെയോ അല്ല. മറിച്ച് സ്നേഹവും അനുകമ്പയും മാത്രം ഉൾക്കൊള്ളുന്നതാണ്. പ്രധാനമന്ത്രിയും ബിജെപിയും ആർഎസ്എസും ആഭ്യന്തരമന്ത്രി അമിത് ഷായും രാജ്യത്തിന് വലിയ നാശമുണ്ടാക്കുന്നത് അവർക്ക് ഭയമുള്ളതുകൊണ്ടാണ്. അവരുടെ ഹൃദയത്തിൽ നിന്ന് ഭയവും വെറുപ്പും മാറ്റിനിർത്തണം. ഡോ ബിആർ അംബേദ്കറുടെ ജന്മസ്ഥലമായ ഇൻഡോറിൽ ഭരണഘടനാ ദിനം ആചരിച്ചുകൊണ്ടായിരുന്നു രാഹുലിൻറെ പ്രസംഗം.
എംപിയിൽ നാലാമത്തെ ദിവസവും പൂർത്തിയാക്കിയ ഭാരത് ജോഡോയാത്ര ഇൻഡോറിലും രണ്ട് ദിവസം കൂടി സഞ്ചരിച്ച് നവംബർ 29 ന് ഉജ്ജയിനിലേക്ക് കടക്കും.
Discussion about this post