കൊറോണ വൈറസ് വ്യാപനത്തിന് ശേഷം കേരളത്തിന്റെ ആരോഗ്യരംഗം സാക്ഷ്യം വഹിക്കുന്നത് ആന്റിബയോട്ടിക്ക് റെസിസ്റ്റൻസ് എന്ന പ്രതിഭാസത്തിന്. ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം മൂലം ശരീരത്തിന്റെ സ്വാഭാവിക രോഗ പ്രതിരോധശേഷി നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ഇത് വരുന്ന 50 വർഷങ്ങൾക്കുള്ളിൽ കേരളത്തിന്റെ ആരോഗ്യരംഗത്തെ വലിയ വിപത്തിലേക്ക് തള്ളിവിടുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
മുൻവർഷങ്ങളെ അപേക്ഷിച്ച് സ്വയം ചികിത്സയുടെ ഭാഗമായി മെഡിക്കൽ ഷോപ്പുകളിൽ നിന്നും മറ്റും ആന്റിബയോട്ടിക്ക് മരുന്നുകൾ സ്വമേധയാ വാങ്ങി കഴിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഇത് തന്നെയാണ് ആന്റിബയോട്ടിക്ക് റെസിസ്റ്റൻസ് എന്ന അവസ്ഥയുടെ മൂലകാരണവും. ക്രമാധീതമായ ആന്റിബയോട്ടിക്ക് ഉപയോഗം മൂലം രോഗാണു കൂടുതൽ പ്രതിരോധശേഷി നേടുകയും പിന്നീട് ശരീരത്തിൽ മരുന്നുകൾ ഫലിക്കാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്യും. ഇത് മൂലം നിസ്സാര പനി പോലും നിയന്ത്രിക്കാൻ കഴിയാതെ ശരീരം തളരുകയും മരണം വരെ സംഭവിക്കാവുന്ന ഘട്ടത്തിലേക്ക് എത്തുകയും ചെയ്യുന്നു.
ഈ അവസ്ഥയെ മുന്നിൽ കണ്ടുകൊണ്ട് തന്നെ ചെറിയ പനി, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കേണ്ടതില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) വ്യക്തമാക്കി. ആൻ്റിബയോട്ടിക് മരുന്നുകൾ കുറിച്ചു നൽകുമ്പോൾ ഡോക്ടർമാർ ജാഗ്രത പാലിക്കണമെന്നും ചെറിയ രോഗങ്ങള്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ആന്റിബയോട്ടുകള്‍ ഉപയോഗിക്കരുതെന്നും പുതിയ മാർഗരേഖയിൽ പറയുന്നു.
മാത്രമല്ല രോഗികൾക്ക് ആന്റിബയോട്ടിക്ക് മരുന്നുകൾ നൽകുമ്പോൾ കൃത്യമായ സമയക്രമം പാലിക്കണമെന്നും ഐസിഎംആർ ഡോക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആന്റിബയോട്ടിക്ക് മരുന്നുകൾ അളവിൽ കൂടുതൽ കഴിക്കുന്നതും പറഞ്ഞിരിക്കുന്ന അളവിൽ കഴിക്കാതിരിക്കുന്നതും ഒരുപോലെ ദോഷകരമാണ്. ഇ കോളി ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധകളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഇമിപെനെമിൻ എന്ന ആന്റിബയോട്ടിക്കിന്റെ പ്രതിരോധശേഷി 2016 ലെ 14 ശതമാനത്തിൽ നിന്ന് 2021 ൽ 36 ശതമാനമായി വർദ്ധിച്ചതായും ഇതേ സർവേയിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കണ്ടെത്തിയിരുന്നു. സമാനമായ രീതിയിലാണ് ഓരോ ആന്റിബയോട്ടിക്കുകളുടെയും അവസ്ഥ.
Discussion about this post