തിരുവനന്തപുരം: വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കേണ്ടതില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും പ്രാദേശിക എംപിയുമായ ശശി തരൂർ. “വിഴിഞ്ഞത്ത് ഇപ്പോൾ നടക്കുന്ന വിവാദങ്ങളും കേസുകളും സുഗമമല്ല. ബിഷപ്പുമാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പാടില്ലായിരുന്നു. മത്സ്യത്തൊഴിലാളികൾ ഒരു വികസനത്തിനും എതിരല്ലെന്നും അവരാരും ദേശവിരുദ്ധരല്ലെന്നുമാണ് ശശി തരൂരിൻറെ പ്രസ്താവന.
നേരത്തെ വിഴിഞ്ഞം തുറമുഖത്തിന് പിന്തുണ നൽകിയതിന് എതിർപ്പ് നേരിടേണ്ടി വന്ന വ്യക്തിയാണ് ശശിതരൂർ. തിരുവനന്തപുരം ലത്തീൻ കത്തോലിക്കാ അതിരൂപതയും മത്സ്യത്തൊഴിലാളി സമൂഹത്തിവും തരൂരിനെതിരെ രംഗത്ത് വന്നിരുന്നു.
എന്നാൽ സംസ്ഥാന രാഷ്ട്രീയത്തോടുള്ള പെട്ടെന്ന് ശശി തരൂരിന് താൽപര്യം വരാനുണ്ടായ കാരണമെന്തെന്നാണ് കോൺഗ്രസ് അന്വേഷിക്കുന്നത്. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള ശശി തരൂരിൻറെ മത്സരവും അത് ഉണ്ടാക്കിയ കോലാഹലങ്ങളും കെട്ടടങ്ങി വരുന്നതേ ഉള്ളു.
ഈരാറ്റുപേട്ടയിൽ നടന്ന യൂത്ത് കോൺഗ്രസ് പരിപാടിയിൽ ശശി തരൂർ പങ്കെടുക്കുന്നതിനെതിരെ ആണ് അടുത്ത വിവാദം പുകയുന്നത്. പരിപാടിയെ സംബന്ധിച്ച് പാർട്ടിയെ ഇരുട്ടിലാക്കിയെന്നാണ് കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് ആരോപണം ഉന്നയിച്ചത്. ആരോപണത്തിന് തൊട്ടുപിന്നാലെ തരൂർ ഇക്കാര്യം നിഷേധിച്ചിരുന്നു.
കൊച്ചിയിലേക്കുള്ള യാത്രാമധ്യേ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് യാത്രാക്കാര്യം മാധ്യമപ്രവർത്തകരോട് ശശിതരൂർ വിശദീകരിച്ചത്. തന്റെ ഓഫീസ് ഡിസിസി പ്രസിഡന്റിനെ വിളിച്ച് തന്റെ യാത്രാപരിപാടിയെ കുറിച്ച് അറിയിച്ചതായാണ് തരൂർ പറഞ്ഞത്. തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണെന്നും തരൂർ അനുസ്മരിച്ചു.
ഈരാറ്റുപേട്ട പരിപാടിയിൽ പങ്കെടുക്കില്ലെന്ന മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടി അച്ചടക്ക സമിതി അധ്യക്ഷനുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വ്യക്തമാക്കിയിരുന്നു . എന്നാൽ , പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമില്ലാത്ത നേതാക്കൾ വരേണ്ടതില്ല, അവർക്ക് യൂട്യൂബിൽ പരിപാടി തത്സമയം കാണാമെന്നുമുള്ള പരിഹാസമാണ് ഇക്കാര്യത്തിൽ തരൂരിൻറെ ഭാഗത്തു നിന്നുണ്ടായത്.
താൻ കഴിഞ്ഞ 13 വർഷമായി പാർട്ടിക്ക് വേണ്ടി പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. പ്രസംഗങ്ങൾ നടത്തുകയും സെമിനാറുകളിൽ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. മൂന്ന് തവണ കോൺഗ്രസ് എംപിയായ ആളാണ് താനെന്നും തരൂർ പറഞ്ഞു. കഴിഞ്ഞ രണ്ട് മാസമായി പാർട്ടിയിലെ അവസ്ഥ വളരെ പ്രക്ഷുബ്ധമാകുന്നതിലും തരൂർ നിരാശ മറച്ചു വെച്ചില്ല.
മത്സ്യത്തൊഴിലാളികളുടെ സമരത്തെ തുടർന്ന് മൂന്ന് മാസത്തിലേറെയായി വിഴിഞ്ഞത്ത് നിർമാണം മുടങ്ങിയിരിക്കുകയാണ്. ഇതോടെയാണ് വിഴിഞ്ഞം തുറമുഖത്ത് കേന്ദ്രസേനയെ വിന്യസിക്കുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.
Discussion about this post