ന്യൂഡൽഹി;ജല്ലിക്കെട്ട് കേസിൽ വാദം പൂർത്തിയായി കോടതി വിധി പറയാനായി മാറ്റിവെച്ചു.മഹാരാഷ്ട്ര ,കർണ്ണാടക,തമിഴ്നാട് സംസ്ഥാനങ്ങളിലെ ജെല്ലിക്കെട്ട് ആചാരത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജിയിലാണ് സുപ്രിംകോടതി വാദം കേട്ടത്. ജസ്റ്റിസുമാരായ കെ എം ജോസഫ്, അജയ് റസ്തോഗി, അനിരുദ്ധ ബോസ്, ഋഷികേശ് റോയ്, സി ടി രവികുമാർ എന്നിരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് കേസിൽ വാദം കേട്ടത്.
ജെല്ലിക്കെട്ട് ആചാരത്തിന് 2014 ൽ സുപ്രിംകോടതി നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് മൂന്ന് സംസ്ഥാനങ്ങളും നിയമം ഉണ്ടാക്കി അതിന് നിയമപരിരക്ഷ നേടുകയും ചെയ്തു. ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ നിയമത്തെ ചോദ്യം ചെയ്ത് പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) നൽകിയ ഹർജിയിലാണ് കോടതി വാദം കേട്ടത്. പുതിയ നിയമത്തിൻറെ കീഴിൽ മൃഗങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കമെന്നാണ് അതാത് സംസ്ഥാനങ്ങൾ സുപ്രിംകോടതിൽ വാദിക്കുന്നത്. ഏഴു ദിവസമാണ് ഹർജിയിൽ വാദം നടന്നത്.
ഹർജിയിൽ കൂടുതൽ സുരക്ഷാമാർഗ്ഗങ്ങൾ നിർദ്ദേശിക്കാൻ കോടതി ഹർജിക്കാരോട് ആവശ്യപ്പെട്ടു. നിയമങ്ങൾ ലംഘിച്ചാൽ മൃഗങ്ങൾക്ക് കോടതിയെ സമീപിക്കാൻ സാധിക്കില്ല.അതുകൊണ്ട് മൃഗങ്ങളുടെ അവകാശങ്ങൾ കൃത്യമായി വിശദമാക്കണം. മൃഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള കൂടുതൽ മാർഗ്ഗ നിർദ്ദേശങ്ങളുണ്ടാവണമെന്നും കോടതി ഹർജിക്കാരോട് ആവശ്യപ്പെട്ടു.
ജെല്ലിക്കെട്ട് മത്സരങ്ങളെ തുടർന്ന് മനുഷ്യർക്കും കാളകൾക്കും ജീവൻ നഷ്ടമാകുന്നുണ്ടെന്നാണ് പീപ്പിൾസ് ഫോർ എത്തിക്കൽ ട്രീറ്റ്മെൻര് ഓഫ് അനിമൽസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ കോടതിയെ അറിയിച്ചത്.ഇതുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫുകളും വാർത്തകളും അദ്ദേഹം കോടതിയിൽ സമർപ്പിച്ചു. ഇതൊരു രക്ത കായിക വിനോദം എന്നാണ് ശ്യാം ദിവാൻ കോടതിയിൽ വാദിച്ചത്.
എന്നാൽ ആ പരാമർശം തെറ്റാണെന്ന് കോടതി വാദിച്ചു. ജെല്ലിക്കെട്ട് നടത്തുന്നവർ ആയുധം ഉപയോഗിച്ചല്ല അത് ചെയ്യുന്നതെന്നും രക്തക്കളിയാണെന്ന് അഭിപ്രായമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. പർവ്വതാരോഹണം അപകടകരമാണ്. ആളുകൾ മലകയറുമ്പോൾ മരിക്കുന്നുണ്ട്.എന്നുകരുതി പർവ്വതാരോഹണം തടയാൻ സാധിക്കുമോ എന്ന് കോടതി ചോദിച്ചു.മനുഷ്യരുടെ സാഹസിക സ്വഭാവത്തെ തടയാൻ ആവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പെറ്റയുടെ വാദങ്ങൾക്ക് മറുപടി നൽകാൻ തമിഴ്നാട് സർക്കാരും തയ്യാറായില്ല. തമിഴ്നാട് സർക്കാരിന് വേണ്ടി അഭിഭാഷകരായ കബിൽ സിബൽ, രാകേഷ് ദ്വിവേദി, മുകുൾ റോത്തഗി, എന്നിവരാണ് കോടതിയിൽ ഹാജരായത്.മഹാരാഷ്ട്രയ്ക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർമേത്തയും, കർണ്ണാടകയെ പ്രതിനിധീകരിച്ച് അഭിഭാഷകൻ നിഖിൽ ഗോയലുമാണ് കോടതിയിൽ ഹാജരായത്.
Discussion about this post