ന്യൂഡൽഹി: സംസ്ഥാന തലങ്ങളിൽ ഫലപ്രദമായ ഐക്യനിര കെട്ടിപ്പടുക്കാൻ പ്രതിപക്ഷ പാർട്ടികൾ പദ്ധതി തയ്യാറാക്കണമെന്ന് സിപിഎം. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന്റെ പശ്ചാത്തലത്തിലാണ് സിപിഎം പോളിറ്റ് ബ്യൂറോയുടെ പ്രതികരണം. എല്ലാ ശക്തികളെയും കൂട്ടിയോജിപ്പിച്ച് ഫലപ്രദമായ ഐക്യനിര കെട്ടിപ്പടുക്കാൻ പ്രതിപക്ഷപാർട്ടികൾ പദ്ധതികൾ തയ്യാറാക്കണം.
മൂന്ന് ദശകമായി ആർഎസ്എസും ബിജെപിയും ഗുജറാത്തിൽ ആഴമേറിയ വർഗീയ ധ്രുവീകരണം സൃഷ്ടിച്ചുവെന്നതിന് സ്ഥിരീകരണമാണ് ബിജെപി അവിടെ തുടർച്ചയായ ഏഴാം തവണയും നേടിയ വിജയമെന്ന് പിബി ആരോപിച്ചു. ഹിന്ദുദേശീയ വികാരം ഉയർത്തിക്കാട്ടിയും ‘ഗുജറാത്തി അഭിമാനത്തെ’ക്കുറിച്ചുള്ള നാട്യങ്ങൾ പ്രചരിപ്പിച്ചുമാണ് വിലക്കയറ്റം, തൊഴിലില്ലായ്മ, പരിതാപകരമായ പൊതുജനാരോഗ്യ- വിദ്യാഭ്യാസ സംവിധാനങ്ങൾ തുടങ്ങിയ പ്രധാന പ്രശ്നങ്ങൾ മറികടന്നതെന്നാണ് പിബിയുടെ കണ്ടെത്തൽ.
ഹിമാചൽപ്രദേശിൽ അധികാരം നിലനിർത്താൻ സർവ വിഭവങ്ങളും ഭരണസംവിധാനങ്ങളും ബിജെപി ഉപയോഗിച്ചിട്ടും അതെല്ലാം അതിജീവിച്ചാണ് കോൺഗ്രസ് വിജയം. ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലും ബിജെപി പരാജയപ്പെട്ടു. ബിജെപി വൻതോതിൽ പണശക്തിയും വിഭവങ്ങളും കയ്യാളുന്നുണ്ടെങ്കിലും അവരെ പരാജയപ്പെടുത്താൻ കഴിയുമെന്നാണ് ഹിമാചൽപ്രദേശ്, ഡൽഹി ഫലങ്ങൾ വ്യക്തമാക്കുന്നതെന്ന് പിബി പ്രസ്താവനയിൽ പറയുന്നു.
കൊട്ടിഘോഷിക്കുന്ന മോദിഘടകത്തിന്റെ പരിമിതികളും ഈ തെരഞ്ഞെടുപ്പിൽ പ്രകടമായെന്ന് പിബി വിലയിരുത്തി. തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് ശരിയായ പാഠം ഉൾക്കൊള്ളണമെന്നും ആഹ്വാനമുണ്ട്.
ഗുജറാത്തിലും ഹിമാചലിലും നിറം മങ്ങിയ പ്രകടനമാണ് സിപിഎം ഉൾപ്പെടുന്ന ഇടതുപാർട്ടികൾ നടത്തിയത്. ഹിമാചലിലെ ഏക സീറ്റ് നഷ്ടമാകുകയും ചെയ്തിരുന്നു.
Discussion about this post