ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലൂടെയാണ് സംസ്ഥാനം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ശബരിമല ദർശനത്തിന് ശ്രമിച്ച രഹ്നയ്‌ക്കെതിരെ പത്തനംതിട്ട പോലീസാണ് കേസെടുത്തത്. മതവിശ്വാസത്തെ അവഹേളിക്കൽ, സമൂഹ മാദ്ധ്യമങ്ങൾ വഴി മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ പരാതികളിലായിരുന്നു കേസ്. പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഇതിലെ വ്യവസ്ഥകൾ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രഹ്ന സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാൽ കോടതി മുൻപോട്ടുവെച്ച ജാമ്യ വ്യവസ്ഥകൾ രഹ്ന പല തവണ ലംഘിച്ചതായി സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ വീണ്ടും പ്രചരിപ്പിച്ചുവെന്നും സത്യവാങ്മൂലത്തിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നു. രഹ്നയുടെ ഹർജി തളളണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
സുപ്രീംകോടതി വിധിയുടെ മറവിലാണ് ശബരിമല പ്രവേശനത്തിന് രഹ്ന ഫാത്തിമ ശ്രമിച്ചത്. പോലീസ് യൂണിഫോം നൽകി പോലീസ് സംരക്ഷണയിൽ രഹ്നയെ നടപ്പന്തൽ വരെ എത്തിച്ചെങ്കിലും ഭക്തജന പ്രതിഷേധത്തെ തുടർന്ന് ശ്രമം പരാജയപ്പെടുകയായിരുന്നു. പോലീസിന്റെ ജാക്കറ്റ് നൽകി രഹ്നയെ സംരക്ഷിച്ചതിനെതിരെ ഭക്തരുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ഇന്നും പോലീസിനും ഇടത് സർക്കാരിനും വലിയ നാണക്കേടായി അവശേഷിക്കുന്ന സംഭവമാണിത്.
Discussion about this post