ന്യൂഡൽഹി; ഇന്ത്യൻ അതിർത്തിയിലും ഇന്ത്യൻ മഹാസമുദ്ര മേഖലയിലും നിരന്തരം തലവേദനയുണ്ടാക്കുന്ന ചൈനയ്ക്ക് എട്ടിന്റെ പണിയുമായി ഇന്ത്യയും ജപ്പാനും. ഇരുരാജ്യങ്ങളുടെയും വ്യോമസേനകളുടെ കരുത്ത് തെളിയിച്ച് സംയുക്ത വ്യോമ അഭ്യാസ പ്രകടനം നടത്താനാണ് തീരുമാനം. ഇതാദ്യമായിട്ടാണ് ഇരുരാജ്യങ്ങളും സംയുക്തമായി വ്യോമാഭ്യാസം നടത്തുന്നത്. വീർ ഗാർഡിയൻ എന്ന പേരിലാണ് അഭ്യാസ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ജനുവരി 16 മുതൽ 26 വരെ ജപ്പാനിലെ ഹിയാകുരി, ഇരുമ വ്യോമതാവളങ്ങളിലാണ് അഭ്യാസം നടക്കുക. ജപ്പാന്റെ എഫ്-2 എഫ് 5 യുദ്ധ വിമാനങ്ങളും ഇന്ത്യയുടെ സുഖോയ് 30 എംകെഐ യുദ്ധവിമാനങ്ങളും പങ്കെടുക്കും. അടിയന്തര ഘട്ടങ്ങളിൽ എയർ ലിഫ്റ്റിങ്ങിനും മറ്റുമായി ഇന്ത്യ ഉപയോഗിക്കുന്ന സി 17 ഗ്ലോബ് മാസ്റ്റർ വിമാനങ്ങളും അണിനിരത്തും. 150 ഓളം വായുസേനാ സൈനികർ അഭ്യാസപ്രകടനങ്ങളുടെ ഭാഗമാകും.
ജപ്പാനുമായുളള ഇന്ത്യയുടെ ഉഭയകക്ഷി സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതുൾപ്പെടെയുളള ലക്ഷ്യങ്ങളാണ് സംയുക്ത വ്യോമാഭ്യാസ പ്രകടനത്തിന് പിന്നിൽ. നാവിക സേനയുടെ ജിമെക്‌സ്, കരസേനയുടെ ധർമ ഗാർഡിയൻ എന്നീ അഭ്യാസ പ്രകടനങ്ങൾ ഇരുരാജ്യങ്ങളും സംയുക്തമായി നേരത്തെ നടത്തിയിരുന്നു. എന്നാൽ വ്യോമമേഖലയിൽ ഇരുവരും മാത്രമായി കൈകോർക്കുന്നത് ആദ്യമാണ്. ഇന്ത്യയും അമേരിക്കയും നടത്തുന്ന മലബാർ നാവിക അഭ്യാസ പരിപാടിയിൽ 2015 മുതൽ സ്ഥിരം പങ്കാളിയാണ് ജപ്പാൻ.
കിഴക്കൻ ലഡാക്കും അരുണാചൽ പ്രദേശും ഉൾപ്പെടെ അതിർത്തിമേഖലകളിലും ഇന്ത്യൻ മഹാസമുദ്രമേഖലയിലും ചൈന ഇന്ത്യയ്ക്കും മറ്റ് ഏഷ്യൻ രാജ്യങ്ങൾക്കും നിരന്തരം തലവേദന സൃഷ്ടിക്കുകയാണ്. അടുത്തിടെ അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഇന്ത്യൻ അതിർത്തി കടന്ന ചൈനീസ് പട്ടാളത്തെ ഇന്ത്യൻ സൈന്യം ബലപ്രയോഗത്തിലൂടെ തിരിച്ചോടിക്കുകയായിരുന്നു.
ചൈനയിൽ നിന്നുളള വെല്ലുവിളി മുന്നിൽകണ്ട് പ്രതിരോധ ബജറ്റ് വിഹിതം അഞ്ച് വർഷത്തിനുളളിൽ ഇരട്ടിയാക്കി സൈനിക ശേഷി വർദ്ധിപ്പിക്കുമെന്ന് ജപ്പാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സമുദ്രമേഖലയിൽ ഉൾപ്പെടെ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ജപ്പാനും നേരത്തെ ധാരണയായിരുന്നു.
Discussion about this post