ചെന്നൈ: തമിഴ്‌നാട്ടിൽ ഒമിക്രോൺ ബി 7 സ്ഥിരീകരിച്ചെന്ന വാർത്ത തെറ്റാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. പബ്ലിക് ഹെൽത്ത് ആന്റ് പ്രിവന്റീവ് മെഡിസിൻ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടർ പി സമ്പത്ത് ആണ് ഇക്കാര്യം അറിയിച്ചത്. ചൈനയിലും മറ്റ് ലോകരാജ്യങ്ങളിലും നിലവിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് ഉപവകഭേദമാണ് ഒമിക്രോൺ ബി 7 വൈറസ്.
സംസ്ഥാനത്ത് നിലവിൽ റിപ്പോർട്ട് ചെയ്യുന്ന രോഗികളിൽ ഒമിക്രോൺ എക്‌സ്ബിബി വകഭേദമാണ് കൂടുതലും സ്ഥിരീകരിക്കുന്നതെന്ന് പി സമ്പത്ത് വ്യക്തമാക്കി. ബി 7 വകഭേദം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. BA.2, BA.5, ഡെൽറ്റ വകഭേദങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഗുജറാത്തിലും ഒഡീഷയിലും ഒമിക്രോൺ ബി 7 വകഭേദം സ്ഥിരീകരിച്ചിരുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്‌നാട്ടിലും വൈറസ് ബാധ സ്ഥിരീകരിച്ചതായി അഭ്യൂഹങ്ങൾ പുറത്തുവന്നത്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം അനുസരിച്ച് കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കഴിഞ്ഞ ദിവസം തമിഴ്‌നാട് ആരോഗ്യമന്ത്രാലയം പൊതുജനങ്ങളോട് നിർദ്ദേശിച്ചിരുന്നു.
സംസ്ഥാനത്ത് 97 ശതമാനം ജനങ്ങളും വാക്‌സിനേഷന്റെ ആദ്യ ഡോസ് എടുത്തവരാണെന്നും ഇതിൽ 92 ശതമാനവും രണ്ടാം ഡോസ് പൂർത്തിയാക്കിയവരും ആണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ബി 7 വകഭേദം സംസ്ഥാനത്ത് വലിയ ഭീഷണിയുണ്ടാക്കില്ലെന്നാണ് ആരോഗ്യവിഭാഗത്തിന്റെ വിലയിരുത്തൽ.
Discussion about this post