ഡെറാഡൂൺ : ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാറിൽ നിന്ന് ലഭിച്ച പണവും , സാധനങ്ങളുമായി പോലീസിനെ തേടിയെത്തി യുവാക്കൾ. കാറിൽ ലഗേജും പണവും കണ്ടതായും കാറിൽ നിന്ന് ലഗേജുകൾ പുറത്തെടുത്തതായും രജത് കുമാറും നിഷുവും പറഞ്ഞു.
4000 രൂപയും, സാധനങ്ങളും തിരികെ നൽകാൻ മറന്നുപോയെന്നും ഋഷഭ് പന്തിനെ ഐസിയുവിൽ നിന്ന് സ്വകാര്യ വാർഡിലേക്ക് മാറ്റിയതിനാൽ പണം തിരികെ നൽകാൻ ആശുപത്രിയിലെത്തിയതാണെന്നും ഇവർ പറഞ്ഞു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഋഷഭ് പന്തിനെ സന്ദർശിച്ചു. ഋഷഭ് പന്തിന് നൽകുന്ന ചികിത്സയെ കുറിച്ചും മുഖ്യമന്ത്രി ഡോക്ടർമാരോട് ചോദിച്ചറിഞ്ഞു.
ഋഷഭ് പന്തിന്റെ അമ്മ സരോജ് പന്ത്, സഹോദരി സാക്ഷി എന്നിവരുമായി സംസാരിച്ച മുഖ്യമന്ത്രി സംസ്ഥാന സർക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പുനൽകി. ഋഷഭ് ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ഇപ്പോൾ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടു വരികയാണെന്നും പുഷ്കർ ധാമി പറഞ്ഞു.
ഋഷഭ് പന്ത് ഡൽഹിയിൽ നിന്ന് ജന്മനാടായ റൂർക്കിയിലേക്ക് പോകവേ അദ്ദേഹം ഓടിച്ചിരുന്ന മെഴ്‌സിഡസ് ബെൻസ് ജിഎൽസി കൂപ്പെ ഡിസംബർ 30 ന് പുലർച്ചെ 5 മണിയോടെ റൂർക്കിക്ക് സമീപം റോഡ് ഡിവൈഡറിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു.
Discussion about this post