കോഴിക്കോട്; സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭക്ഷണശാലയിൽ നോൺ വെജ് വിഭവങ്ങൾ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്ന ചർച്ച അനാവശ്യമെന്ന് മന്ത്രി വി.ശിവൻകുട്ടി. അറുപത് വർഷം ഇല്ലാത്ത ബ്രാഹ്മണ മേധാവിത്വം ഇപ്പോൾ ഉയർത്തുന്നത് കലോത്സവത്തിന്റെ നിറം കെടുത്താനാണെന്നും മന്ത്രി സ്വകാര്യ മാദ്ധ്യമത്തോട് പ്രതികരിക്കവേ ആരോപിച്ചു.
ടെൻഡർ വിളിച്ച് കുറഞ്ഞ നിരക്ക് നൽകുന്നവർക്കാണ് ഭക്ഷണശാലയുടെ കരാർ നൽകുന്നത്. 14000 ത്തോളം കുട്ടികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. അവരിൽ വെജിറ്റേറിയൻ ഭക്ഷണവും നോൺ വെജും കഴിക്കുന്നവർ ഉണ്ടാകും. അവരുടെ ആരോഗ്യം കൂടി കണക്കിലെടുത്താണ് വെജിറ്റേറിയൻ വിഭവങ്ങൾ നിശ്ചയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
കലോത്സവ മാന്വലിൽ തന്നെ അങ്ങനെ പരാമർശിച്ചിട്ടുണ്ടെന്നാണ് തോന്നുന്നതെന്നും മന്ത്രി പറഞ്ഞു. കുട്ടികൾക്ക് ബിരിയാണി നൽകണമെന്ന് ആയിരുന്നു തന്റെ ആഗ്രഹം. അടുത്ത കലോത്സവം മുതൽ നോൺ വെജ് ഉൾപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വൈവിധ്യങ്ങളുടെ ഉത്സവമാണ് സംസ്ഥാന സ്കൂൾ കലോത്സവം. വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ തന്നെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഉണ്ടാവുക. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇതുവരെ നൽകിവന്നിരുന്നത് വെജിറ്റേറിയൻ വിഭവങ്ങളാണ്. അതിനൊരു മാറ്റം ഉണ്ടാകും എന്നതു തീർച്ച. ഈ വർഷം ഈ ഘട്ടത്തിൽ അത് നടപ്പാക്കാൻ ആകുമോ എന്നത് പരിശോധിക്കുന്നു. അടുത്തവർഷം മുതൽ എന്തായാലും കലോത്സവത്തിൽ നോൺ വെജിറ്റേറിയൻ വിഭവങ്ങളും ഉണ്ടാകുമെന്ന് മന്ത്രി ഫേസ്ബുക്ക്. പോസ്റ്റിലൂടെ പിന്നീട് വ്യക്തമാക്കി.
കലോത്സവത്തിൽ നോൺ വെജ്
ഭക്ഷണം ഉൾപ്പെടുത്തണമെന്ന് പറഞ്ഞ് ഇന്നലെ സമൂഹമാദ്ധ്യമങ്ങളിൽ ചിലർ ഇട്ട പോസ്റ്റുകൾ ചർച്ചയായിരുന്നു. ഭക്ഷണം തയ്യാറാക്കുന്ന പഴയിടം മോഹനൻ നമ്പൂതിരിയെ ഇതിന്റെ മറവിൽ സാമുദായികമായി വേട്ടയാടാനും ചിലർ നീക്കം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. കലോത്സവത്തിനെത്തിയ പ്രതിനിധികൾ അടക്കം വെജിറ്റേറിയൻ ഭക്ഷണം തന്നെ തുടരണമെന്ന അഭിപ്രായമാണ് പങ്കുവെച്ചത്.
ഇതുമായി ബന്ധപ്പെട്ട ആരോഗ്യകരമായ ചർച്ചകളെ സ്വാഗതം ചെയ്യുന്നു. എന്നാൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ചർച്ചകൾക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നും മന്ത്രി പറഞ്ഞു.













Discussion about this post