ഗുവാഹട്ടി: ഇടത് ചരിത്രകാരന്മാർ ജാതി പറഞ്ഞ് ചരിത്രത്തെ വക്രീകരിച്ചുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അവർ രാജ്യത്തിന്റെ ചരിത്രം നഷ്ടങ്ങളുടെയും കീഴടങ്ങലുകളുടെയും കഥകളായി അവതരിപ്പിച്ചു. യഥാർത്ഥ ഇന്ത്യാ ചരിത്രം എഴുതപ്പെടാൻ പോകുന്നത് ഇനിയാണെന്നും അദ്ദേഹം പറഞ്ഞു.
ജാതിയും പ്രാദേശികവാദവും ഭാഷാവാദവും പറഞ്ഞ് ഇടത് ചരിത്രകാരന്മാർ ദശാബ്ദങ്ങളായി രാജ്യത്തെ ഭിന്നിപ്പിച്ച് ശിഥിലമാക്കാൻ ശ്രമിച്ചു. ഇരുണ്ട കാലഘട്ടങ്ങളിലെ സംഭവങ്ങൾ സമകാലിക സാഹചര്യത്തിൽ അവതരിപ്പിച്ച് മുതലെടുപ്പ് നടത്താനാണ് അത്തരം ഛിദ്രശക്തികൾ ഇന്നും പരിശ്രമിക്കുന്നതെന്നും അസം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എബിവിപി സംസ്ഥാനത്തെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മുഗൾ ആക്രമണങ്ങളെ ചെറുത്ത് തോൽപ്പിച്ച ധീരനായകന്മാരെ ഇടത് ചരിത്രകാരന്മാർ തമസ്കരിച്ചു. അവർ പരാജിതരുടെ ചരിത്രമാണ് രേഖപ്പെടുത്തിയത്. ഗുരു ഗോബിന്ദ് സിംഗ്, ഛത്രപതി ശിവാജി, ദുർഗാദാസ് റാത്തോഡ് തുടങ്ങിയവരുടെ അവഗണിക്കപ്പെട്ട വിജയചരിത്രം പുതുതലമുറകളിലേക്ക് എത്തിക്കേണ്ടതുണ്ടെന്ന് ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാട്ടി.
ഇത് ചരിത്രം തിരുത്തിയെഴുതാനുള്ള സമയമാണ്. പരാജയങ്ങളുടെയും അടിമത്തത്തിന്റെയും കഥകളല്ല നമ്മുടെ വരും തലമുറ വായിച്ച് വളരേണ്ടത്. നമ്മുടെ മഹാവിജയങ്ങളുടെ കഥകളാണ്. രാഷ്ട്ര പുനർ നിർമാണ പ്രക്രിയയിൽ അത് നമ്മുടെ വരും തലമുറകൾക്ക് പ്രചോദനം പകരുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post