ന്യൂഡൽഹി: സിനിമാ ആസ്വാദകർക്കിടയിൽ നിന്നും മികച്ച പ്രതികരണം സ്വന്തമാക്കി മുന്നേറുകയാണ് ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം. സിനിമ പുറത്തിറങ്ങി ആദ്യ ദിവസം മുതൽ നല്ല അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമകളുടെ ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ് മാളികപ്പുറം. പ്രമുഖ ബോക്‌സ് ഓഫീസ് ട്രാക്കർമാരായ സിനിട്രാക്കിന്റെ കണക്കുകൾ പ്രകാരം എട്ടാം തിയതി രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട നാലാമത്തെ സിനിമയാണ് മാളികപ്പുറം. 1.19 കോടി രൂപയാണ് ഇന്നലെ ഒരു ദിവസത്തെ ചിത്രത്തിന്റെ കളക്ഷൻ.
അവതാർ ദ വേ ഓഫ് വാട്ടർ ആണ് പട്ടികയിൽ ഒന്നാമത്. 8.85 കോടിയാണ് രാജ്യത്തെമ്പാടുമുള്ള തീയേറ്ററുകളിൽ നിന്നായി അവതാർ കളക്ട് ചെയ്തത്. റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്ത മറാഠി ചിത്രം വേദ് ആണ് രണ്ടാം സ്ഥാനത്ത്. 4.94 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. തെലുങ്ക് ചിത്രം ധമാക്കയാണ് മൂന്നാം സ്ഥാനത്ത്. 1.68 കോടിയാണ് ചിത്രം നേടിയത്. നാലാം സ്ഥാനത്ത് മാളികപ്പുറമാണ്. അഞ്ചാം സ്ഥാനത്ത് ഹിന്ദി ദൃശ്യം 2 ആണ്. അതേസമയം ചിത്രങ്ങൾ ഓടുന്ന എല്ലാ തീയേറ്ററുകളും ട്രാക്ക് ചെയ്യപ്പെടാത്തതിനാൽ യഥാർത്ഥ കണക്ക് ഇതിന് മുകളിലായിരിക്കുമെന്നാണ് വിവരം.
ആദ്യം കേരളത്തിലെ 140 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. രണ്ടാം വാരത്തിലേക്ക് കടന്നപ്പോൾ 30 സ്‌ക്രീനുകൾ കൂടി വർദ്ധിച്ച് 170 സ്‌ക്രീനുകളിലാണ് മാളികപ്പുറം വിജയകരമായി പ്രദർശനം തുടരുന്നത്. നവാഗതനായ വിഷ്ണു ശശിശങ്കറാണ് ചിത്രത്തിന്റെ സംവിധാനം. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആൻ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Discussion about this post