അഹമ്മദാബാദ്: മോസ്‌കോയിൽ നിന്ന് ഗോവയിലേക്ക് വരികയായിരുന്ന വിമാനത്തിന് ബോംബ് ഭീഷണി. ചാർട്ടേഡ് വിമാനമായ അസൂർ എയർ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. 238 യാത്രക്കാരും 8 ജീവനക്കാരും ഉൾപ്പെടെ 246 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനം ഗുജറാത്തിലെ ജാംനഗറിലേക്ക് വഴിതിരിച്ചുവിട്ടു. ഇവിടെ വ്യോമസേനയുടെ എയർബേസിൽ വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നു.
ഗോവ എയർ ട്രാഫിക് കൺട്രോളർക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. യാത്രക്കാരേയും, വിമാന ജീവനക്കാരേയും സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. പോലീസും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡും ചേർന്ന് വിമാനത്തിനുള്ളിൽ പരിശോധന നടത്തി വരികയാണെന്ന് രാജ്‌കോട്ട് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് അശോക് കുമാർ യാദവ് വ്യക്തമാക്കി. ഗോവയിലെ ദബോലിം വിമാനത്താവളത്തിലാണ് വിമാനം ഇറങ്ങേണ്ടിയിരുന്നത്. മുൻകരുതലെന്ന നിലയിൽ ദബോലിം വിമാനത്താവളത്തിനകത്തും പരിസരത്തും സുരക്ഷ ശക്തമാക്കിയതായി പോലീസ് വ്യക്തമാക്കി.
Discussion about this post