കൊച്ചി: മാളികപ്പുറം സിനിമയിൽ മനോജ് കെ ജയൻ അവതരിപ്പിച്ച സിഐ ഹനീഫിന്റെ വേഷം ചെറുതെങ്കിലും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിന്റെ നിർമാതാവ് ആന്റോ ജോസഫ് ആയിരുന്നു മനോജ് കെ ജയനെ ഈ കഥാപാത്രത്തിലേക്ക് നിർദ്ദേശിച്ചത്. സിനിമയുടെ ക്ലൈമാക്‌സ് സീനിൽ കിട്ടിയ കൈയ്യടി ആന്റോച്ചേട്ടന്റെ വാക്കുകൾ ശരിവെക്കുന്നതായിരുന്നുവെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിളള പറയുന്നു. ചിത്രത്തിന്റെ അണിയറ വിശേഷങ്ങൾ പങ്കുവെച്ചുളള ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
സിഐ ഹനീഫ് എന്ന കഥാപാത്രം ചെയ്യാൻ അയ്യപ്പന് വേണ്ടി ജീവിതം മാറ്റിവച്ച ജയവിജയൻമാരിൽ ജയൻ സാറിന്റെ മകൻ മനോജ് മതി എന്നായിരുന്നു പ്രൊഡ്യൂസർ ആന്റോ ചേട്ടന്റെ വാക്കുകളെന്ന് അഭിലാഷ് കുറിച്ചു. ക്ലൈമാക്‌സ് സീനിൽ തത്വമസി പറഞ്ഞു കഴിഞ്ഞതും മനോജ് ഏട്ടനെ ഞാൻ പോയി കെട്ടിപ്പിടിച്ചു. കണ്ണും മനസ്സും നിറഞ്ഞാണ് അങ്ങനെ ചെയ്തത്. കാരണം അത്രക്ക് മനോഹരമായാണ് ആ ഡയലോഗ് ഡെലിവറി ചെയ്തതെന്ന് അഭിലാഷ് പിളള പറഞ്ഞു. ആ നിമിഷത്തിന്റെ ചിത്രവും തിരക്കഥാകൃത്ത് പങ്കുവെച്ചിട്ടുണ്ട്.
മുഴുവൻ സിനിമയെയും ഒരു സീൻ കൊണ്ട് പ്രേക്ഷകരെ മനസിലാക്കി കൊടുക്കുക എന്നത് ഒരു ചെറിയ കാര്യമല്ല എന്നാൽ പ്രകടനം കൊണ്ട് മനോജ് ഏട്ടൻ അത് ഭംഗിയായി ചെയ്തുവെന്നും അഭിലാഷ് പിളള പറഞ്ഞു. മനോജ് കെ ജയന് നന്ദി അറിയിച്ചു കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
‘മാളികപ്പുറം’ സിനിമയിൽ ഭാഗമാകാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് മനോജ് കെ ജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രണ്ടോ മൂന്നോ സീനിൽ മാത്രം വരുന്ന ഒരു കഥാപാത്രമായിട്ടും ആളുകൾ വിളിച്ച് പറയുമ്പോഴും, എഴുതി വായിക്കുമ്പോഴും ഒരുപാട് സന്തോഷമെന്നും താരം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
Discussion about this post