ന്യൂഡൽഹി: ലഹരിമരുന്ന് നൽകി നൂറിലേറെ സ്ത്രീകളെ പീഡിപ്പിക്കുകയും വീഡിയോ ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത ദുർമന്ത്രവാദി അമർവീറിന്(63) 14 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഹരിയാനയിലെ ഫത്തേഹാബിദിലുള്ള അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രായപൂർത്തിാകാത്ത പെൺകുട്ടിയെ രണ്ട് തവണ പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരം 14 വർഷവും മറ്റ് രണ്ട് പീഡനക്കേസുകളിൽ ഏഴ് വർഷം വീതവും മറ്റൊരു കേസിൽ അഞ്ച് വർഷവുമാണ് ഇയാൾക്ക് ശിക്ഷ ലഭിച്ചത്.
2018ൽ ഫത്തേഹാബാദിലെ തൊഹാന ടൗണിൽ നിന്നാണ് പോലീസ് അമർവീറിനെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്നാണ് ഇയാൾ ഇത്രയധികം സ്ത്രീകളെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന വിവരം ലഭിച്ചത്. 120 അശ്ലീല വീഡിയോ ക്ലിപ്പുകളാണ് പോലീസ് കണ്ടെത്തിയത്. ദുർമന്ത്രവാദിയായ ഇയാളുടെ അരികിൽ പ്രശ്‌നപരിഹാരത്തിനായി എത്തുന്ന സ്ത്രീകളെയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. ലഹരിമരുന്ന് നൽകി ബോധം കെടുത്തിയ ശേഷമായിരുന്നു പീഡനം.
ആറ് പേർ കോടതിയിൽ ഹാജരായി ഇയാൾക്കെതിരെ മൊഴി നൽകി. അഡീഷണൽ ജില്ലാ ജഡ്ജി ബൽവന്ത് സിംഗാണ് ശിക്ഷ വിധിച്ചത്. എന്നാൽ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. അതേസമയം ആയുധം കൈവശം വച്ച കേസിൽ ഇയാളെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്.
Discussion about this post