ജയ്പൂർ: രാജസ്ഥാനിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന. കോട്ടയിലെ വിവിധ ഭാഗങ്ങളിലാണ് എൻഐഎ സംഘം എത്തിയിരിക്കുന്നത്. രാവിലെ മുതൽ ആരംഭിച്ച പരിശോധന പുരോഗമിക്കുകയാണ്.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ധനസമാഹരണം നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പോപ്പുലർ ഫ്രണ്ട് നേതാവ് സാജിദ് ഖാന്റെ വീട്ടിലും സ്ഥാപനങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തി. ഇവിടെ നിന്നും മതഭീകര സംഘടനയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവ വിശദമായി പരിശോധിച്ചുവരികയാണ്. പോപ്പുലർ ഫ്രണ്ടിന്റെ മറ്റ് കേന്ദ്രങ്ങളിൽ നിന്നും എൻഐഎയ്ക്ക് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
അതേസമയം നിരോധനത്തിന് ശേഷവും എൻഐഎ പോപ്പുലർ ഫ്രണ്ടിനെതിരായ നീക്കങ്ങൾ തുടരുകയാണ്. ഇതിന്റെ ഭാഗമായി കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അടുത്തിടെ സംഘം പരിശോധന നടത്തിയിരുന്നു. നിലവിൽ അഞ്ച് വർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ടിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച ശക്തമായ തെളിവുകൾ ശേഖരിച്ച് സംഘടനയ്ക്ക് എന്നന്നേക്കുമായി വിലക്ക് ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് എൻഐഎ.
Discussion about this post