ന്യൂഡൽഹി/തിരുവനന്തപുരം: പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യമായി പരിഗണിച്ച് കേന്ദ്രം. നീലക്കുറുഞ്ഞി കൈവശം വയ്ക്കുന്നതിനും കൃഷി ചെയ്യുന്നതിനും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിലക്കേർപ്പെടുത്തി. ചെടി നശിപ്പിക്കുകയോ പൂ പറിക്കുകയോ ചെയ്താൽ ഗുരുതര കുറ്റകൃത്യമായി കണ്ട് തടവും പിഴയും ശിക്ഷ നൽകാനും ഉത്തരവിട്ടു.
അപൂർവ്വമായി കാണപ്പെടുന്ന നീലക്കുറിഞ്ഞി ഇന്ന് വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി വനം പരിസ്ഥിതി മന്ത്രാലയം രംഗത്ത് വന്നത്. 1972-ലെ വന്യജീവി നിയമത്തിലെ ഷെഡ്യൂൾ III പ്രകാരമുള്ള പട്ടികയിൽ നീലക്കുറിഞ്ഞിയെയും മന്ത്രാലയം ഉൾപ്പെടുത്തിയിട്ടുണ്ട് ആകെ 19 സസ്യങ്ങൾ ഉൾപ്പെട്ടിട്ടുള്ള പട്ടികയിൽ ഒന്നാം സ്ഥാനത്താണ് നീലക്കുറിഞ്ഞി.
ഉണങ്ങിയ പൂക്കളിൽ നിന്നും മണ്ണിൽ വീഴുന്ന വിത്തുകളിലൂടെയാണ് നീലക്കുറിഞ്ഞി ചെടികൾ ഉണ്ടാകുന്നത്. ഇക്കാരണം കൊണ്ടാണ് പൂക്കൾ പറിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. നിർദ്ദേശം ലംഘിച്ച് പൂ പറിച്ചാൽ 25,000 രൂപയാണ് പിഴ. മൂന്ന് വർഷം തടവും അനുഭവിക്കേണ്ടിവരും.
കേരളം, തമിഴ്‌നാട്, ഗോവ എന്നിവിടങ്ങളിലാണ് നീലക്കുറിഞ്ഞിയുള്ളത്. ഇതിൽ കേരളത്തിലെ മൂന്നാറിലാണ് ഏറ്റവും കൂടുതൽ. അടുത്തിടെ മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തിരുന്നു. ഇത് കാണാൻ അയൽ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ നിരവധി പേരാണ് മൂന്നാറിൽ എത്തിയത്. നീലക്കുറിഞ്ഞി കാണാനായി എത്തുന്ന വിനോദ സഞ്ചാരികൾ പൂക്കൾ പറിക്കുകയും, ചെടി നശിപ്പിക്കുകയും ചെയ്യുന്നതിന്റെ ചിത്രങ്ങളും മറ്റും നിരവധി പേർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച് വിമർശനം ഉന്നയിച്ചിരുന്നു.
Discussion about this post