കൊച്ചി: രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ കേരളത്തിലെ ആദ്യകാല പ്രചാരക് ആയിരുന്ന കെ ഭാസ്‌കർ റാവുജിയുടെ 21 ാം സ്മൃതി ദിനാചരണം കൊച്ചിയിൽ നടന്നു. ആർഎസ്എസ് സഹപ്രാന്ത കാര്യവാഹ് കെ.പി. രാധാകൃഷ്ണൻ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു. ഭാസ്‌കർ റാവു സ്മാരക സമിതിയാണ് എറണാകുളം ലക്ഷ്മീഭായ് ടവേഴ്‌സിൽ പരിപാടി സംഘടിപ്പിച്ചത്.
സമസ്ത മേഖലയിൽ ഉള്ളവരേയും സമഭാവനയോടെ ദർശിച്ച മഹദ് വ്യക്തിയായിരുന്നു കെ. ഭാസ്‌കർ റാവുവെന്ന് കെ.പി. രാധാകൃഷ്ണൻ പറഞ്ഞു. പ്രശ്‌ന സങ്കീർണമായ കാലഘട്ടത്തിലാണ് അദ്ദേഹം കേരളത്തിന്റെ പ്രാന്തപ്രചാരക് ചുമതല വഹിച്ചത്. ആ പ്രതിസന്ധികൾക്കിടയിലും ഇവിടെ 3000 ത്തോളം ആർഎസ്എസ് ശാഖകൾ ആരംഭിക്കാൻ ഭാസ്‌കർ റാവുവിന് സാധിച്ചതായി കെ.പി. രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.
ആർഎസ്എസ് സ്ഥാപകനായ ഡോക്ടർജിയുമായി അടുത്തിടപെടാൻ കഴിഞ്ഞ ഭാസ്‌കർ റാവുവിന് സംഘത്തിൻറെ സവിശേഷതകൾ ഏത് ബിന്ദുവിൽ നിന്ന് ആരംഭിച്ചുവോ അതിൽ നിന്നു തന്നെ അത് സ്വാംശീകരിക്കാൻ സാധിച്ചു. 1959 ൽ ആരംഭിച്ച വിമോചനസമരകാലത്ത് ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ പിരിച്ചു വിടുന്നതിനെതിരെ, നിലകൊണ്ട സംഘാടകനായിരുന്നു ഭാസ്‌കർ റാവുവെന്നും കെ.പി. രാധാകൃഷ്ണൻ പറഞ്ഞു.
1946 ജൂലൈയിൽ ആർഎസ്എസ് പ്രചാരകായി എറണാകുളത്തെത്തിയ ഭാസ്‌കർ റാവുജി മരണം വരെ പിന്നീട് കേരളത്തിലായിരുന്നു ജീവിച്ചത്. ആദ്യകാലങ്ങളിൽ നിരവധി വെല്ലുവിളികൾ അതിജീവിച്ചാണ് അദ്ദേഹം കേരളത്തിലെ ഗ്രാമങ്ങൾ തോറും സഞ്ചരിച്ച് ആർഎസ്എസ് ശാഖകൾക്ക് രൂപം നൽകിയതും സമാജത്തിന്റെ ആകുലതകൾ സംഘബലത്തിലൂടെ ഏറ്റെടുക്കാനുളള സന്ദേശം പകർന്നതും.
പരിപാടിയിൽ ധർമപ്രകാശൻ ട്രസ്റ്റ് ട്രസ്റ്റി എം. മോഹൻ അധ്യക്ഷത വഹിച്ചു. കേരളം വിടുന്ന യുവത ഒരന്വേഷണം എന്ന വിഷയത്തിൽ പി.ആർ. ശിവശങ്കർ വിഷയാവതരണം നടത്തി. രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന ചെയ്യാൻ സാധിക്കുന്നവരുടെ വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഏത് തരത്തിൽ രാജ്യത്തെ ബാധിക്കുമെന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുൻ സ്‌പെഷൽ സെക്രട്ടറി ഡോ.എം.പി. സുകുമാരൻ നായർ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. ഈ പ്രവണത എങ്ങനെ തടയാം എന്നതാണ് പ്രതിസന്ധി. കമ്മീഷനുകളെ വച്ചുകൊണ്ടുള്ള പഠനമല്ല വേണ്ടതെന്നും കഴിവുറ്റ രാഷ്ട്രീയ നേതൃത്വം മുന്നോട്ട് വന്നെങ്കിൽ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കപ്പെടുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ടി. സതീശൻ, സി.പി. ഉണ്ണികൃഷ്ണൻ എന്നിവരും സംസാരിച്ചു.













Discussion about this post