വയനാട്: മാനന്തവാടിയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. കുപ്പാടിത്തറ നടമ്മൽ ഭാഗത്തു കണ്ട കടുവയെ ആണ് മയക്കുവെടിവെച്ചത്. തുടർന്നും ജാഗ്രത പാലിക്കാൻ പ്രദേശവാസികൾക്ക് വനംവകുപ്പ് നിർദ്ദേശം നൽകി.
ഉച്ചയോടെയാണ് കടുവയെ മയക്കുവെടിവെച്ച് കീഴ്പ്പെടുത്തിയത്. രാവിലെ കടുവയെ കണ്ട നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. രണ്ട് റൗണ്ട് മയക്കുമടിയാണ് വെച്ചത്. വെടിയേറ്റ കടുവ കുന്നിന് മുകളിലേക്ക് ഓടിപ്പോയി. പിന്നീട് നടത്തിയ തിരച്ചിലിൽ മയങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയുടെ ആക്രമണത്തിൽ വെള്ളാരംകുന്ന് സ്വദേശിയായ കർഷകൻ മരിച്ചിരുന്നു. കർഷകനെ ആക്രമിച്ച കടുവയാണോ പിടിയിലായത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചത്.
ഇതിനിടെ പ്രദേശത്ത് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായി. പ്രദേശത്ത് നിന്നും പിന്മാറാൻ നാട്ടുകാരോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇതോടെയാണ് വാക്കുതർക്കം ഉണ്ടായത്.
അതേസമയം മരിച്ച വെള്ളാരംകുന്ന് സ്വദേശിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. കുടുംബത്തിന് നഷ്ടപരിഹാര തുക നൽകാനും, മകന് താത്കാലി ജോലി നൽകാനും തീരുമാനിച്ചിട്ടുണ്ട്.
Discussion about this post