കൊച്ചി: വീടിന് നേരെ നടന്ന ആക്രമണത്തിൽ പ്രതികരണവുമായി നടൻ ബാല. താൻ വീട്ടിലില്ലാതിരുന്ന സമയത്താണ് ആക്രമണം നടന്നത്. രാത്രിയിൽ രണ്ടംഗ അക്രമി സംഘം കാറിൽ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് ബാല മാദ്ധ്യമങ്ങളോട് പറഞ്ഞു.
അക്രമം നടക്കുമ്പോൾ ബാലയുടെ ഭാര്യ എലിസബത്ത് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആദ്യം അക്രമികൾ വാതിലിൽ തട്ടി ഭയപ്പെടുത്തി. തുടർന്ന് അയൽക്കാരെയും ഭീഷണിപ്പെടുത്തിയതായി ബാല പറയുന്നു.
മയക്കുമരുന്നിന് അടിമകളായ ചെറുപ്പക്കാരാണ് ആക്രമണം നടത്തിയതെന്നാണ് ബാല പറയുന്നത്. അക്രമികളുടെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാണ്. ആക്രമണം നടക്കുന്നതിന് മുൻപ് ഒരു ദിവസം നടക്കാൻ പോയപ്പോൾ രണ്ട് ചെറുപ്പക്കാർ ഭാര്യ എലിസബത്തിന്റെ കാലിൽ സ്പർശിച്ചിരുന്നു. അവർ തന്നെയാണ് ആക്രമണം നടത്തിയത്. അവരിൽ ഒരാളുടെ പേര് അതുൽ എന്നാണെന്നും ബാല പറയുന്നു.
കത്തി കാട്ടിയാണ് താൻ ഇല്ലാത്തപ്പോൾ വീട്ടിൽ വന്ന അക്രമികൾ ഭാര്യയെ ഭീഷണിപ്പെടുത്തിയത്. അവർ വന്ന വാഹനത്തിന്റെ നമ്പറും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. തന്നെ കൊല്ലാനാണ് അവർ വന്നതെന്നും ബാല ആരോപിക്കുന്നു. ഇത് കൊട്ടേഷൻ സംഘത്തിന്റെ ആക്രമണമാകാമെന്നും ബാല സംശയിക്കുന്നു. വെറും രണ്ട് പേരെ വിട്ട് ഭീഷണിപ്പെടുത്തുന്നത് മോശമാണ്. കൊട്ടേഷൻ ആണെങ്കിൽ ഒരു മുപ്പത്- നാൽപ്പത് പേരെയെങ്കിലും അയക്കേണ്ടേയെന്നും ബാല ചോദിക്കുന്നു.
ഭാര്യക്ക് ഇവിടെ താമസിക്കാൻ ഭയമായിരിക്കുകയാണ്. അവർ ഒരു ഡോക്ടറാണ്. ഇത്തരം സാഹചര്യങ്ങളൊന്നും അവർക്ക് പരിചയമില്ലെന്നും ബാല പറയുന്നു. കേരളത്തിൽ വളരെ മോശമായ ചില കാര്യങ്ങൾ സംഭവിക്കുന്നു. ഇവിടെ കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്ന ധാരാളം ചെറുപ്പക്കാരുണ്ട്. അവർക്ക് അമ്മയെയും പെങ്ങളെയും തിരിച്ചറിയില്ല. പോലീസ് അവരെ പിടികൂടണം. താനും ഭാര്യയും അടുത്തയിടെ ഒരു ലഹരിവിരുദ്ധ പ്രചാരണ പരിപാടിയിൽ പങ്കെടുത്തിരുന്നതായും ബാല പറഞ്ഞു.
വീടിന് നെരെ ആക്രമണം ഉണ്ടായിട്ടും സിനിമാ മേഖലയിൽ നിന്നും ആരും വിളിക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്നും ബാല മാദ്ധ്യമങ്ങളോട് പറഞ്ഞു.
Discussion about this post