ന്യൂഡൽഹി/ തിരുവനന്തപുരം: പഴയിടം മോഹനൻ നമ്പൂതിരിയ്‌ക്കെതിരായ ഡോ. അരുൺ കുമാറിന്റെ ജാതി അധിക്ഷേപത്തിൽ അന്വേഷണം വേഗത്തിലാക്കി യുജിസി. സംഭവത്തിൽ കേരള സർവ്വകലാശലയ്ക്ക് കത്ത് അയച്ചു. യുജിസി ജോയിന്റ് സെക്രട്ടറി ഡോ. മഞ്ജു സിംഗാണ് കത്ത് നൽകിയത്.
സംഭവത്തിന്റെ വിശദാംശങ്ങൾ ആരാഞ്ഞാണ് കത്ത്. പരാമർശം നടത്താനുണ്ടായ സാഹചര്യം ഉൾപ്പെടെ സംഭവത്തിന്റെ വിശദ വിവരങ്ങൾ ഉടൻ നൽകണമെന്നാണ് നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ അരുൺ കുമാറിനെതിരെ തുടർ നടപടികൾ സ്വീകരിക്കാനാണ് യുജിസിയുടെ തീരുമാനം.
ആർഎസ്എസ് പ്രഞ്ജാ പ്രവാഹ് അഖില ഭാരതീയ സംയോജകൻ ജെ നന്ദകുമാർ നൽകിയ പരാതിയിലാണ് യുജിസി നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിന് പുറമേ കേരളത്തിൽ നിന്നും ആയിരക്കണക്കിന് പരാതിയും യുജിസിയ്ക്ക് ലഭിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് യുജിസി ചെയർമാൻ ജഗദേഷ് കുമാർ അന്വേഷണത്തിന് ജോയിന്റ് സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകിയത്. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറണമെന്നും നിർദ്ദേശമുണ്ട്.
കേരള സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ് അരുൺ കുമാർ. കുറച്ച്കാലം പാലക്കാട് ഗവ.വിക്ടോറിയ കോളേജിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു. മുൻ മാദ്ധ്യമ പ്രവർത്തകനായ അരുൺ കുമാർ സോഷ്യൽ മീഡിയയിലൂടെയായിരുന്നു പഴയിടത്തെ അധിക്ഷേപിച്ച് രംഗത്ത് എത്തിയത്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പച്ചക്കറി മാത്രം വിളമ്പുന്നത് ബ്രാഹ്‌മാണ മേധാവിത്വം അടിച്ചേൽപ്പിക്കലാണെന്നും, കുട്ടികൾക്ക് മാംസാഹാരം നൽകണം എന്നുമായിരുന്നു പരാമർശം.
Discussion about this post