കട്ടക്ക്: ഒഡീഷയിലെ കട്ടക്കിൽ മകരസംക്രാന്തി ഉത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ടുകൾ. ബരാംബയിലെ ഏഴാം നൂറ്റാണ്ടിലുളള സിംഹനാഥ ക്ഷേത്രത്തിലേക്ക് പോയ ഭക്തരാണ് അപകടത്തിൽപെട്ടത്.
അതാഗഢിലെ മഹാനദിക്ക് കുറുകെയുളള ഗോപിനാഥ്പൂർ- ബദാംബ ടി ബ്രിഡ്ജിലാണ് തിക്കും തിരക്കും ഉണ്ടായത്. 45 കാരിയായ അഞ്ജന സെയ്ൻ ആണ് മരിച്ചതെന്ന് ബദാംബ നരസിംഹപൂർ എംഎൽഎയും മുൻമന്ത്രിയുമായ ദേബി പ്രസാദ് മിശ്ര വ്യക്തമാക്കി. പരിക്കേറ്റവരിൽ അധികവും കുട്ടികളാണ്. ഇവരെ ബദാംബയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ നാല് പേരെ കട്ടക്ക് നഗരത്തിലെ എസ്‌സിബി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ക്ഷേത്രത്തിലെ മകര സംക്രാന്തിമേളയിൽ പങ്കെടുക്കാൻ ഏതാണ്ട് 2.5 ലക്ഷത്തോളം ഭക്തർ എത്തിയിരുന്നതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാന റോഡിനെ ക്ഷേത്രവുമായി ബന്ധിപ്പിക്കുന്നതാണ് ഗോപിനാഥ്പൂർ- ബദാംബ ടി ബ്രിഡ്ജ്. ഇവിടെയാണ് തിക്കും തിരക്കും അനിയന്ത്രിതമായത്.
മരിച്ച സ്ത്രീയുടെ ആശ്രിതർക്ക് മുഖ്യമന്ത്രി നവീൻ പട്‌നായിക് അഞ്ച് ലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിച്ചു. പാലത്തിൽ അനിയന്ത്രിതമായി ആളുകളുടെ തിരക്ക് പെട്ടന്ന് വർദ്ധിക്കുകയായിരുന്നുവെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നും അതാഗഢ് സബ് കളക്ടർ ഹേമന്ദ് കുമാർ സെയ്ൻ പറഞ്ഞു.
Discussion about this post