തിരുവനന്തപുരം: തിരുവനന്തപുരത്ത് കാര്യവട്ടം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന മന്ദഗതിയിൽ. ഇന്ത്യ-ശ്രീലങ്ക മത്സരത്തിൽ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇതുവരെ ഏഴായിരത്തോളം ടിക്കറ്റുകൾ മാത്രമാണ് വിറ്റുപോയതെന്ന് കെസിഎ സെക്രട്ടറി വിനോദ്.എസ്.കുമാർ പറഞ്ഞു. ടിക്കറ്റ് വിൽപ്പനയെ കുറിച്ചുള്ള വിവാദം തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ കേരളത്തിന് മത്സരം കിട്ടുന്നതിന് ഇത് തടസ്സമാകും. സംപ്രേഷണ അവകാശമുള്ള ചാനലും അതൃപ്തി അറിയിക്കാൻ സാധ്യതയുണ്ട്. മത്സരശേഷം ബിസിസിഐ വിശദീകരണം തേടിയേക്കുമെന്നും കെസിഎ ഭാരവാഹികൾ പറയുന്നു.
ആകെ 37,000 സീറ്റുകളാണ് സ്റ്റേഡിയത്തിലുള്ളത്. ഇതിൽ 23,000 ടിക്കറ്റുകൾ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്. 2000, 1000, വിദ്യാർത്ഥികൾക്ക് 500 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഇതിന് പുറമെ 30 ശതമാനം നികുതിയുമുണ്ട്. പട്ടിണി കിടക്കുന്നവർ കളി കാണാൻ വരണ്ട എന്ന കായിക മന്ത്രി വി.അബ്ദുറഹ്മാന്റെ പരാമർശം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
കാര്യവട്ടത്ത് നടക്കുന്ന അഞ്ചാമത്തെ അന്താരാഷ്ട്ര മത്സരമാണ് ഇന്നത്തേത്. മുൻ തവണകളിൽ ടിക്കറ്റ് വിൽപ്പന ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മുഴുവൻ ടിക്കറ്റുകളും വിറ്റുപോകുന്ന സ്ഥിതിയായിരുന്നു. ഇതാദ്യമായാണ് ഇത്രയധികം ടിക്കറ്റുകൾ വിറ്റ് പോകാതെ ഇരിക്കുന്നത്.
Discussion about this post