തിരുവനന്തപുരം: കാണികളുടെ അഭാവം കൊണ്ട് ശ്രദ്ധേയമായി കാര്യവട്ടം ഏകദിനം. ലോകക്രിക്കറ്റിലെ വൻ ശക്തികളായ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടിയിട്ടും മത്സരം ടിക്കറ്റെടുത്ത് കാണുന്നത് ആകെ ഏഴായിരം പേരാണ്. അമ്പതിനായിരം പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിലാണ് ഈ അവസ്ഥ.
നികുതി വർദ്ധനവും, പട്ടിണിക്കാരൻ കളി കാണേണ്ട എന്ന മന്ത്രി അബ്ദുറഹ്മാന്റെ പ്രസ്താവനയുമാണ് മത്സരത്തിൽ കാണികളുടെ പ്രാതിനിധ്യം ശുഷ്കമാക്കിയത് എന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. എന്നാൽ നികുതി വർദ്ധനവിനെയും മന്ത്രിയുടെ പ്രസ്താവനയെയും ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ.
കാര്യവട്ടം ഏകദിനത്തിൽ നികുതി വർദ്ധിപ്പിച്ചത് സർക്കാരുമായി ആലോചിച്ചാണെന്ന് മേയർ സ്വകാര്യ മാദ്ധ്യമത്തോട് പറഞ്ഞു. വിവാദങ്ങൾ കാരണമല്ല കാണികൾ കുറഞ്ഞത്. ഇന്ത്യ പരമ്പര നേരത്തേ സ്വന്തമാക്കിയതും 50 ഓവർ മത്സരവുമാണ് കാണികളുടെ എണ്ണത്തെ ബാധിച്ചതെന്നാണ് മേയർ പറയുന്നത്.
കാര്യവട്ടം ഏകദിനത്തിന് നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമായാണ് സർക്കാർ വർദ്ധിപ്പിച്ചിരിക്കുന്നത്. മത്സരത്തിന് ബിസിസിഐ നിശ്ചയിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക് അപ്പർ ടയറിന് 1000 രൂപയും ലോവർ ടയറിന് 2000 രൂപയുമായിരുന്നു. എന്നാൽ നികുതി ഉൾപ്പെടെ കാണികൾക്ക് ചിലവാകുന്നത് യഥാക്രമം 1445 രൂപയും 2860 രൂപയുമാണ്.
Discussion about this post