ആലപ്പുഴ : സഹപ്രവർത്തകരായ വനിതാ നേതാക്കളുടെ ഉൾപ്പെടെ നഗ്നദൃശ്യങ്ങൾ മൊബൈലിൽ സൂക്ഷിച്ചുവെന്ന പരാതിയിൽ, ഇത് സ്ഥിരീകരിക്കാൻ നടത്തിയ വീഡിയോ പരിശോധനയാണ് ഇപ്പോൾ വിവാദമാകുന്നത്. വീഡിയോയുടെ തീവ്രത അളക്കാൻ ജില്ലാ കമ്മിറ്റി ഓഫീസിൽ സജ്ജീകരിച്ച സ്റ്റുഡിയോയിൽ നേതാക്കൾ ഒന്നിച്ചിരുന്നാണ് ഇത് കണ്ടത്. ഇത് വൻ വിവാദമായിരിക്കുകയാണ്. നേതാക്കൾ ചെയ്തത് ശരിയല്ലെന്നും മര്യാദകേടാണെന്നും ആരോപിച്ചുകൊണ്ട് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
സോണയ്‌ക്കെതിരെ നടപടി എടുക്കുന്നതിന് മുൻപാണ് പെൻഡ്രൈവിലുള്ള ദൃശ്യങ്ങൾ നേതാക്കൾ കണ്ടത്. ഇത് വിലയിരുത്തിയതിന് ശേഷമാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പാർട്ടിയുടെ വനിതാ സംഘടനയിലെ നേതാക്കളുടെ ഉൾപ്പെടെ ദൃശ്യങ്ങൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവർക്ക് പല കാര്യങ്ങൾക്കും ഇനി ഈ നേതാക്കളെ സമീപിക്കേണ്ടി വരും. അപ്പോൾ അവർ എങ്ങനെ അഭിമുഖീകരിക്കും എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. പെൻഡ്രൈവിലുള്ള വീഡിയോകൾ പുറത്ത് പോകുമോ എന്ന ആശങ്കയും പലരും പങ്കുവെയ്ക്കുന്നുണ്ട്.
ഒരു പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഒളിഞ്ഞിരുന്ന് പകർത്താൻ ശ്രമിച്ചെന്ന പേരിൽ സോണയ്ക്ക് അടുത്തിടെ നാട്ടുകാരുടെ മർദ്ദനമേറ്റിരുന്നു. ഇതിനിടെ തെറിച്ചുപോയ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് മുപ്പതോളം സ്ത്രീകളുടെ മറ്റ് വീഡിയോകൾ കണ്ടത്. തുടർന്നാണ് പാർട്ടി നടപടിക്കൊരുങ്ങിയത്.










