ചണ്ഡീഗഢ്: തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുകയായിരുന്ന പെൺകുട്ടിയുടെ ദേഹത്തേക്ക് കാർ പാഞ്ഞുകയറി. ചണ്ഡീഗഢിൽ കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. അപകടത്തിൽ മാരകമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
ഇരുപത്തിയഞ്ച് വയസ്സുകാരിയായ തേജസ്വിതയ്ക്കാണ് പരിക്കേറ്റത്. തേജസ്വിതയുടെ തലയ്ക്കും കൈകാലുകൾക്കും പരിക്കുണ്ട്. തെറ്റായ ദിശയിൽ വന്ന എസ് യു വിയാണ് പെൺകുട്ടിയെ ഇടിച്ച് വീഴ്ത്തിയത്. തേജസ്വിതയെ ഇടിച്ചു വീഴ്ത്തിയ വാഹനം നിർത്താതെ പോയതായി സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി.
സംഭവം നടക്കുമ്പോൾ തേജസ്വിതയ്ക്കൊപ്പം അമ്മ മഞ്ജീന്ദർ കൗറും വഴിയരികിൽ ഉണ്ടായിരുന്നു. രക്തത്തിൽ കുളിച്ച് പിടയുന്ന മകളെ രക്ഷിക്കാൻ ആരും വന്നില്ലെന്നും, ഞെട്ടലിൽ നിന്നും സമനില വീണ്ടെടുത്ത താനാണ് പോലീസിനെ വിളിച്ചു വരുത്തി മകളെ ആശുപത്രിയിൽ എത്തിച്ചതെന്നും അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തുവെങ്കിലും, ഇതുവരെ വാഹനം കണ്ടെത്താനോ, പ്രതിയെ പിടികൂടാനോ സാധിച്ചിട്ടില്ല.
Discussion about this post