ന്യൂഡൽഹി: സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) എന്നത് ഇന്ത്യൻ ഭരണഘടനയ്ക്കെതിരെ പ്രവർത്തിക്കുന്ന ഭീകര സംഘടനയാണെന്നും നിരോധനം നീക്കാനാവില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം.സുപ്രിം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ശക്തമായ നിലപാട് അറിയിച്ചത്.
ഇന്ത്യൻ ദേശീയതയെ മാറ്റി നിർത്തി പകരം അന്താരാഷ്ട്ര ഇസ്ലാമിക ഭരണം സ്ഥാപിക്കുകയും ഖിലാഫത്ത് പുനസൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് സിമിയുടെ ഉദ്ദേശം. വിഗ്രഹാരാധനയെ പാപമായി കാണുകയും അതുവഴി വിഗ്രഹാരാധകരെ ഉൻമൂലനം ചെയ്യുകയുമാണ് സംഘടനയുടെ പ്രവർത്തന ലക്ഷ്യമെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
രാജ്യവിരുദ്ധ പ്രചാരണത്തിൽ വിദ്യാർത്ഥികളെയും യുവാക്കളെയും അണിനിരത്താനും ജിഹാദിന് പിന്തുണ നേടാനുമാണ് സിമി ലക്ഷ്യമിടുന്നത് .ഇതിനായി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ സിമി പ്രവർത്തകർ യോഗം ചേർന്നിട്ടുണ്ട്. രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തി ആയുധങ്ങൾ സംഭരിക്കുകയും ചെയ്തു എന്നതിന് വ്യക്തമായ തെളിവുകളും കോടതി മുൻപാകെ കേന്ദ്രം ഹാജരാക്കിയിട്ടുണ്ട്.
രാജ്യത്തിൻറെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്ന പ്രവർത്തനങ്ങളാണ് സംഘടന നടത്തിയിരുന്നത്. അന്യരാജ്യങ്ങളിലും ശത്രു രാജ്യങ്ങളിലുമുള്ള ഇവരുടെ യജമാൻമാരോട് നിരന്തരം ബന്ധപ്പെട്ടതിനും തെളിവുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഇവരുടെ പ്രവർത്തനങ്ങൾ രാജ്യത്തിൻറെ സമാധാനത്തിനും സാമുദായിക ഐക്യത്തിനും നിരന്തരം ഭീഷണി സൃഷ്ടിച്ചിരുന്നു. സിമിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ രാജ്യത്തിൻറെ നിലനിൽപ്പിന് തന്നെ ഭീഷണിയായിരുന്നു. ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുന്നതിനെ കുറിച്ചുള്ള സംഘടനയുടെ താത്പര്യം വെച്ചു പൊറിപ്പിക്കാനാവാത്ത കുറ്റമാണെന്നും കേന്ദ്രം വാദം ഉന്നയിച്ചു.
സിമിയിൽ ചേരുന്ന ഓരോ അംഗവും തൻറെ രാജ്യത്ത് ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാൻ അഹോരാത്രം പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്യണമായിരുന്നു. അവരുടെ നിയമാവലിയിലും ഈ ലക്ഷ്യം എഴുതി ചേർത്തിട്ടുണ്ട് .ഈ നിയമവലിയും സത്യപ്രതിജ്ഞയും ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരാണ്.
ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയായി 1977 ലാണ് സിമി സ്ഥാപിതമായത്. ശരിയത് അടിസ്ഥാനമാക്കിയ ഇസ്ലാമിക ഭരണം ഇസ്ലാമിക വിപ്ലത്തിലൂടെ ( ഇസ്ലാമിക ഇൻക്വിലാബ്) സ്ഥാപിക്കുക എന്നതായിരുന്നു ഇവരുടെ തുടക്കം മുതലുള്ള ഉദ്ദേശ ലക്ഷ്യം. വിഗ്രഹാരാധന പാപമാണെന്നും വിഗ്രാഹാരാധകരെ ഉൻമൂലനം ചെയ്യുക എന്നതും അവരുടെ കർത്തവ്യമാണെന്നും സംഘടന വിശ്വസിക്കുന്നു.
പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, സൌദി തുടങ്ങി വിവിധ രാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്ന ഇസ്ലാമിക ഭീകര സംഘടനകളുമായി അടുത്ത ബന്ധമാണ് സിമിക്കുള്ളത്. ജമ്മു കശ്മീരിലെ ഭീകരരെ സഹായിക്കുകയും, ലഷ്കർ ഇ തൊയ്ബ , ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ ഭീകര സംഘടനകൾക്ക് വേണ്ട സഹായങ്ങൾ എത്തിക്കുകയും ചെയ്തത് സിമി കേഡർമാരായിരുന്നു. ഒരിക്കൽ നിരോധിക്കപ്പെട്ട ശേഷം വേഷം മാറി പലപേരിലുള്ള സംഘടനകളുടെ രൂപത്തിൽ കേരളത്തിലും ബംഗാളിലും ഗുജറാത്തിലും ആന്ധ്രയിലും, തമിഴ്നാട്ടിലും, കർണ്ണാടകയിലും അവർ പ്രവർത്തിച്ചിരുന്നു.
നിരോധനത്തിനു ശേഷം കേരളത്തിൽ കരുണ ഫൌണ്ടേഷൻ എന്ന പേരിലാണ് സംഘടന പ്രവർത്തിച്ചത്. അമാനത്ത് ഫൌണ്ടേഷൻ എന്ന പേരിലും മറ്റ് സംസ്ഥാനങ്ങളിൽ ഇവർ പ്രവർത്തിച്ചിരുന്നു. ഇന്ത്യയിലെമ്പാടും ഇരുപതോളം ഇത്തരം സംഘടനകൾ സിമി നടത്തിയതായാണ് കേന്ദ്ര സർക്കാരിൻെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. അൽ ഖ്വയ്ദ, ലഷ്കർ ഇ തൊയ്ബ, ഐസിസ്, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ആഗോളഭീകര സംഘടനകളുമായി സിമിയും അതിൻറെ പോഷക സംഘടനകളും അടുത്ത ബന്ധത്തിലായിരുന്നു.
2001 ലാണ് സംഘടനയെ ആദ്യം നിരോധിച്ചത്. 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) ആക്ട് പ്രകാരമായിരുന്നു നിരോധനം. 2001 മുതൽ തുടരുന്ന നിരോധനം നീക്കണം എന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ സംഘടന നൽകിയ അപ്പീൽ ഹർജിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനം അറിയിച്ചത്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ കോടതി പിന്നീട് വാദം കേൾക്കും.
Discussion about this post