ശ്രീനഗർ: ഫാറൂഖ് അബ്ദുള്ളയ്ക്ക് പിന്നാലെ പാകിസ്താനുമായി ഇന്ത്യ ചർച്ച നടത്തണമെന്ന ആവശ്യവുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പരാമർശത്തോട് ആയിരുന്നു മെഹബൂബ മുഫ്തിയുടെ പ്രതികരണം. ജമ്മു കശ്മീരിന്റെ അമിതാധികാരം പുന:സ്ഥാപിച്ചുകൊണ്ടാകും പാകിസ്താനുമായുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കേണ്ടത് എന്നും മെഹബൂബ പറഞ്ഞു.
ഇന്ത്യയുമായി പാകിസ്താൻ ചർച്ച നടത്താൻ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ അത് അംഗീകരിക്കേണ്ടതുണ്ട്. എന്നാൽ ആ ചർച്ച ആരംഭിക്കേണ്ടത് കശ്മീരിന്റെ അമിതാധികാരം പുന:സ്ഥാപിച്ചുകൊണ്ടായിരിക്കണം. ഇന്ത്യ ഒരു മതേതര രാജ്യം ആയതുകൊണ്ടാണ് അമിതാധികാരം എടുത്ത് കളഞ്ഞത് എന്നാണ് ജമ്മു കശ്മീർ ജനത വിശ്വസിച്ചിരിക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ഭരണഘടനയ്ക്കുള്ളിൽ തന്നെയുണ്ട്. പാകിസ്താനുമായി വ്യാപാര ബന്ധം സ്ഥാപിക്കണം. നമ്മുടെ റോഡുകൾ അവർക്കായി തുറന്നു കൊടുക്കണം. ചർച്ചയല്ലാതെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മറ്റ് മാർഗ്ഗങ്ങൾ ഇല്ലെന്നും മെഹബൂബ പറഞ്ഞു.
പാകിസ്താനുമായി ചർച്ച നടത്തിയില്ലെങ്കിൽ കശ്മീരിൽ പ്രശ്‌നങ്ങൾ അവസാനിക്കില്ലെന്നായിരുന്നു ഫാറൂഖ് അബ്ദുള്ള കഴിഞ്ഞ ദിവസം പറഞ്ഞത്. പാകിസ്താന്റെ പേര് പറയാതെയായിരുന്നു പ്രതികരണം. കശ്മീരിന്റെ അമിതാധികാരം പുന:സ്ഥാപിക്കണമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞിരുന്നു.
Discussion about this post