തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം ഉത്തരവായതായി അറിയിച്ചത്. 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെയാണ് പ്രസവാവധി. ഹാജർ 73 ശതമാനമായി നിശ്ചയിച്ചുകൊണ്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. നിയമങ്ങളിൽ ദേദഗതികൾ വരുത്താൻ സർവകലാശാലകൾക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി.
ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടെങ്കിൽ പരീക്ഷയെഴുതാമെന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയാണ് ആദ്യം കൊണ്ടുവന്നത്. കുസാറ്റ് മാതൃകയിൽ കേരളത്തിലെ മുഴുവൻ സർവകലാശാലകളിലും ആർത്ത അവധി അനുവദിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഈ തീരുമാനം നടപ്പാക്കുന്നത് വിദ്യാർത്ഥിനികൾക്ക് ആശ്വാസമാകും എന്നതിനാലാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു.
ഓരോ സെമസ്റ്ററിലും 2% അധിക അവധി ആനുകൂല്യം നൽകാനാണ് തീരുമാനം. നിലവിൽ 75% ഹാജരുള്ളവർക്കേ സെമസ്റ്റർ പരീക്ഷ എഴുതാനാകൂ. ഹാജർ ഇതിലും കുറവാണെങ്കിൽ വൈസ് ചാൻസിലർക്ക് അപേക്ഷ നൽകി, മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുകയാണ് വേണ്ടിയിരുന്നത്.
Discussion about this post