ബംഗളൂരു: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ. ഒളിവിൽ പോയ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെക്കുറിച്ച് വിവരം നൽകുന്നവർക്കാണ് പാരിതോഷികം. ഊർജ്ജിത അന്വേഷണം നടത്തിയിട്ടും പ്രതികളുടെ ഒളിസങ്കേത്തെക്കുറിച്ച് അന്വേഷണ സംഘത്തിന് കാര്യമായ വിവരം ലഭിച്ചിരുന്നില്ല. ഇതേ തുടർന്നാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും കേസിലെ പ്രധാന പ്രതികളുമായ കോദ്‌ജെ മുഹമ്മദ് ഷെരീഫ്, മസൂദ് കെ.എ എന്നിവരാണ് ഒളിവിൽ തുടരുന്നത്. ഇവരെ പിടികൂടുകയോ, അല്ലെങ്കിൽ ഇവരെക്കുറിച്ച് വിവരം നൽകുകയോ ചെയ്യുന്നവർക്കാണ് പാരിതോഷികം. അഞ്ച് ലക്ഷം രൂപ വീതമാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരെക്കുറിച്ചുള്ള വിവരം നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പുറത്തുവിടില്ലെന്ന് എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്.
2022 ജൂലൈ 26 നായിരുന്നു പ്രവീൺ നെട്ടാരുവിനെ പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തിയത്. ബല്ലേരിയിൽ വച്ചായിരുന്നു സംഭവം. ബെക്കിൽ എത്തിയ അക്രമി സംഘം മാരകായുധങ്ങൾ കൊണ്ട് പ്രവീണിനെ നടുറോഡിൽ വെട്ടി വീഴ്ത്തുകയായിരുന്നു.
അതേസമയം പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിൽ ഭീകര സംഘടനയായ അൽ ഖ്വായ്ദയ്ക്ക് പങ്കുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ജമ്മു കശ്മീരിൽ നിന്നും യുവാക്കളെ ഖൊറാസാൻ അഫ്ഗാനിസ്താൻ എന്നിവിടങ്ങളിലേക്ക് അയക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പ്രവീൺ കൊലക്കേസിലെ പ്രതികൾക്കും പങ്കുള്ളതായാണ് എൻഐഎ വ്യക്തമാക്കുന്നത്.
Discussion about this post