ന്യൂഡൽഹി: റോസ്ഗർ മേളയുടെ ഭാഗമായി 71,000 ഉദ്യോഗാർത്ഥികൾക്ക് കൂടി നിയമന ഉത്തരവ് കൈമാറി പ്രധാനമന്ത്രി നരേന്ദ്രമോദി. വാഗ്ദാനങ്ങൾ പാലിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണിതെന്ന് മേളയിൽ പങ്കെടുത്ത് പ്രധാനമന്ത്രി പറഞ്ഞു. വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുത്തത്. ”ഇന്ന് മുതൽ നിങ്ങൾ ഓരോരുത്തരും സർക്കാരിന്റെ ഒരു പ്രധാന ഭാഗമാണ്. രാജ്യത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും നിങ്ങൾ ഓരോരുത്തരേയും സംഭാവനകൾ ആവശ്യമാണ്. കേന്ദ്രസർക്കാരിന്റെ സദ്ഭരണത്തിന്റെ മുഖമുദ്രയായി റോസ്ഗർ മേള മാറിയിരിക്കുകയാണ്.
ഇന്ന് നിയമന ഉത്തരവ് ലഭിക്കുന്ന നിങ്ങൾ ഓരോരുത്തരും പുതിയൊരു ജീവിത യാത്ര തുടങ്ങുകയാണ്. സർക്കാരിന്റെ ഭാഗമെന്ന നിലയിൽ വികസിത ഇന്ത്യയുടെ യാത്രയിൽ നിങ്ങൾ ഓരോരുത്തരും സജീവപങ്കാളികളായി മാറും. ഉത്തർപ്രദേശ്, അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ അവരുടെ സ്വന്തം നിലയിലും റോസ്ഗർ മേള നടത്തും. പദ്ധതിയുടെ മുന്നോട്ടുപോക്കിന് ഇത് വലിയ സംഭാവന നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സർക്കാരിൽ വിവിധ വകുപ്പുകളിലായി രേഖപ്പെടുത്തിയ 10 ലക്ഷം ഒഴിവുകൾ നികത്തുക എന്ന ലക്ഷ്യത്തിലാണ് 2022 ഒക്ടോബറിൽ റോസ്ഗർ മേള ആരംഭിച്ചത്. യുപിഎസ്സി, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, ആർആർബി, മറ്റ് കേന്ദ്ര റിക്രൂട്ട്മെന്റ് ഏജൻസികൾ തുടങ്ങിയവ വഴിയാണ് ഉദ്യോഗാർത്ഥികളുടെ റിക്രൂട്ട്‌മെന്റ് നടത്തുന്നത്.
Discussion about this post