രണ്ടടി നീളവും ഏഴ് കിലോ ഭാരവുമുള്ള കുഞ്ഞിന് ജന്മം നൽകി യുവതി. കുട്ടിയുടെ നീളവും ഭാരവും കണ്ട് ഡോക്ടർമാർ വരെ അമ്പരന്ന് പോയിരിക്കുകയാണ്. സൂപ്പർ സൈസ് ബേബി എന്നാണ് ഡോക്ടർമാർ ഈ കുഞ്ഞിനെ വിശേഷിപ്പിച്ചത്. ബ്രസീലിലെ ആമസോണസിലാണ് വിചിത്രമായ സംഭവം നടന്നത്.
പാരിറ്റിൻസിലെ പാഡ്രെ കൊളംബോ ഹോസ്പിറ്റലിൽ വെച്ചാണ് ക്ലോഡിയൻ സാന്റോസ് എന്ന യുവതി കുഞ്ഞിന് ജന്മം നൽകിയത്. ചെക്കപ്പിനായി ആശുപത്രിയിലെത്തിയപ്പോൾ സിസേറിയൻ ആവശ്യമാകുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. തുടർന്ന് ഓപ്പറേഷൻ ചെയ്താണ് കുഞ്ഞിനെ പുറത്തെടുത്തത്. എന്നാൽ കുഞ്ഞിനെ കണ്ട് ഡോക്ടർമാർ പോലും അമ്പരന്ന് പോയി. ഒരു കുഞ്ഞിന്റെ ശരാശരി വലുപ്പമായിരുന്നില്ല ഈ കുട്ടിക്ക് ഉണ്ടായിരുന്നത്. 59 സെന്റീമീറ്ററായിരുന്നു കുട്ടിയുടെ ഉയരം, ഇത് നവജാത ശിശുവിന്റെ ശരാശരി ഉയരത്തേക്കാൾ 8 സെന്റീമീറ്റർ അധികമാണ്. ഒരു വയസ്സുള്ള കുട്ടിയ്ക്ക് തുല്യമാണ് ഈ ശിശുവിന്റെ ഭാരം എന്നാണ് ഡോക്ടർമാർ പറയുന്നത്.
ആംഗേഴ്‌സൺ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. സാൻറോസിന് ആംഗേഴ്‌സനെ കൂടാതെ അഞ്ച്കുട്ടികൾ കൂടിയുണ്ട്. കുഞ്ഞിന്റെ ഭാരം നാല് കിലോയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഏഴ് കിലോ ഭാരമുളള കുഞ്ഞിന് ജന്മം നൽകുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയില്ല. തന്നെ ചികിത്സിച്ച ഡോക്ടർമാരോട് നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും സാൻറോസ് പറഞ്ഞു. ഏതായാലും അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യത്തോടെ ഇരിക്കുന്നു.
ഗിന്നസ് ലോക റക്കോർഡ് പ്രകാരം, 1955 സെപ്റ്റംബറിൽ ഇറ്റലിയിലാണ് ഏറ്റവും ഭാരമുള്ള കുട്ടി ജനിച്ചത്. 10.2 കിലോ ആയിരുന്നു കുഞ്ഞിന്റെ ഭാരം.
Discussion about this post