ഹൈദരാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന ഡോക്യുമെന്ററി ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ പ്രദർശിപ്പിച്ചു. സ്റ്റുഡന്റ് ഇസ്ലാമിക് ഓർഗനൈസേഷൻ, മുസ്ലീം സ്റ്റുഡന്റ് ഫെഡറേഷൻ എന്നീ സംഘടനകൾ ചേർന്നാണ് അനുവാദമില്ലാതെ ക്യാമ്പസിനകത്ത് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. അൻപതോളം വിദ്യാർത്ഥികൾ സ്‌ക്രീനിംഗ് കാണാനെത്തിയിരുന്നു. സംഭവത്തിൽ എബിവിപി പരാതി നൽകി.
അധികൃതരുടെ അനുവാദമില്ലാതെയാണ് ക്യാമ്പസിനകത്ത് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത് എന്നും സർവ്വകലാശാല അധികൃതർക്ക് പരാതി നൽകിയതായും എബിവിപി വിദ്യാർത്ഥി നേതാവ് മഹേഷ് വ്യക്തമാക്കി. ക്യാമ്പസിനകത്ത് ഡോക്യുമെന്ററി പ്രദർശിപ്പിച്ച വിവരം അറിഞ്ഞതായും പരാതി ലഭിച്ചാൽ ഉടൻ നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകർക്കാൻ ബിബിസി സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററി രാജ്യത്ത് നിരോധിച്ചിരുന്നു. അന്താരാഷ്ട്ര മാദ്ധ്യമത്തിന്റെ വ്യാജ പ്രചാരണത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇന്ത്യയിലെ സകല അന്വേഷണ ഏജൻസികളും പിൽക്കാലത്ത് കോടതികളും തള്ളിയ ഉപജാപകരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും അതൃപ്തി പ്രകടമാക്കിയിരുന്നു.
തുടർന്ന് ഇടത് സംഘടനകൾ ചേർന്ന് ജെഎൻയു സർവ്വകലാശാലയിൽ ഇത് പ്രദർശിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിക്കുന്ന വീഡിയോ പ്രദർശിപ്പിക്കില്ലെന്ന് ജെഎൻയു സർവ്വകലാശാല അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഹൈദരാബാദ് സർവ്വകലാശാലയിൽ ഇത് പ്രദർശിപ്പിച്ചത്.
Discussion about this post