ന്യൂഡൽഹി: തെക്കൻ ഡൽഹിയിൽ ട്യൂഷൻ ടീച്ചർക്ക് നേരെ അതിക്രമം. സംഗം വിഹാറിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അദ്ധ്യാപകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പ്ലസ്ടു വിദ്യാർത്ഥിയ്ക്ക് കുത്തേറ്റു. 17 കാരനായ അഭിഷേകിനെ അക്രമികൾ നാല് തവണയാണ് കുത്തിയതെന്നാണ് വിവരം.
എഡി മഹേഷ് എന്ന ട്യൂഷൻ ടീച്ചർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. രാത്രി കുട്ടികൾക്ക് ട്യൂഷൻ എടുത്തു കൊണ്ടിരിക്കെ പുറത്തെ ബഹളം കേട്ട് ക്ലാസിന് പുറത്തേക്ക് പോയതായിരുന്നു മഹേഷ്. ഈ സമയം അക്രമികൾ റോഡിലൂടെ അസഭ്യം പറയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
ഇവരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ മഹേഷിനെ അക്രമികൾ ആക്രമിച്ചു. ബഹളം കേട്ട് ഓടിയെത്തിയ അഭിഷേകും സഹപാഠികളും തടയാൻ ശ്രമിച്ചു. തുടർന്നാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ രണ്ട് പേർ പിടിയിലായിട്ടുണ്ടെന്നാണ് വിവരം.
Discussion about this post