ന്യൂഡൽഹി: ജാമിയ മിലിയ സർവ്വകലാശാലയിൽ ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിന്റെ പേരിൽ സംഘർഷത്തിന് ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കസ്റ്റഡിയിൽ. പത്തോളം പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ പ്രതിഷേധിക്കുമെന്ന് പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ട് അറിയിച്ചു.
വൈകീട്ട് ആറ് മണിയ്ക്ക് ക്യാമ്പസിൽ ബിബിസിയുടെ രാജ്യവിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്നാണ് എസ്എഫ്‌ഐയുടെയും അനുബന്ധ സംഘടനകളുടെയും ഭീഷണി. ഇതേ തുടർന്ന് സർവ്വകലാശാലയിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് എത്തിയിട്ടുണ്ട്. ഇവരുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ വിദ്യാർത്ഥികൾ പ്രശ്നമുണ്ടാക്കുകയായിരുന്നു. ഇതിനിടെ പ്രവർത്തകർ പോലീസിനെ മർദ്ദിച്ചു. ഇതോടെ ഇവരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഇതിന് പുറമേ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് വെല്ലുവിളിക്കുകയും, പ്രദർശിപ്പിക്കാൻ നീക്കം നടത്തുകയും ചെയ്ത നാല് എസ്എഫ് ഐ പ്രവർത്തകരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ സർവ്വകലാശാല അനുമതി നൽകിയിട്ടില്ല. എന്നാൽ ഇത് മറി കടന്ന് പ്രദർശിപ്പിക്കുമെന്നാണ് ഇടത് വിദ്യാർത്ഥി സംഘടനകളുടെ വെല്ലുവിളി. ഈ സാഹചര്യത്തിൽ ക്യാമ്പസിൽ അതീവ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ക്യാമ്പസുകളിൽ വിദ്യാർത്ഥികൾ സംഘടിക്കരുതെന്നാണ് വിദ്യാർത്ഥികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും വിദ്യാർത്ഥികൾക്ക് നിർദ്ദേശമുണ്ട്. ഇത് ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും സർവ്വകലാശാല മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post