ന്യൂഡൽഹി: നിർണായക നേട്ടം പിന്നിട്ട് കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതിയായ ജൽ ജീവൻ മിഷൻ. ഇതുവരെ 11 കോടി വീടുകളിൽ പൈപ്പിലൂടെ ശുദ്ധജലം എത്തിക്കാൻ കഴിഞ്ഞതായി ജൽശക്തി മന്ത്രാലയം അറിയിച്ചു. ജൽശക്തി വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. തുടർന്ന് മന്ത്രാലയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തി.
ജനുവരി 18 നാണ് പദ്ധതിയിലൂടെ 11,00,48468 കോടി പൈപ്പ് കണക്ഷനുകൾ പിന്നിട്ടത്. പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതിന്റെ 56.85 ശതാനമാണിതെന്ന് അധികൃതർ അറിയിച്ചു. ഗ്രാമീണ മേഖലയിലെയും ഉൾപ്രദേശങ്ങളിലെയും എല്ലാവീടുകളിലും ടാപ്പിലൂടെ ശുദ്ധമായ കുടിവെളളം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ പദ്ധതി തുടങ്ങിയത്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഗ്രാമങ്ങളിലും വീടുകളിലുമൊക്കെ ജൽ ജീവൻ പദ്ധതിയിലൂടെ കുടിവെളളം എത്തിയത് പലപ്പോഴും വലിയ ചർച്ചയായി മാറിയിട്ടുണ്ട്. ജീവിതത്തിന്റെ അമൃത് വാതിൽപടിയിൽ എത്തിച്ച് ഈ 11 കോടി വീടുകളിൽ ആരോഗ്യവും ക്ഷേമവും കേന്ദ്രസർക്കാർ ഉറപ്പുവരുത്തുകയാണെന്ന് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത് പറഞ്ഞു. പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമാണ് പദ്ധതിയിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024 നുളളിൽ എല്ലാ ഗ്രാമീണ വീടുകളിലും പൈപ്പ് ജലം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വലിയ ചുവടുവെയ്പാണ് പിന്നിട്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പദ്ധതിയുടെ ഗുണഭോക്താക്കളെ അഭിനന്ദിച്ച പ്രധാനമന്ത്രി പദ്ധതി വിജയിപ്പിക്കാൻ പ്രയത്‌നിക്കുന്ന ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും അഭിനന്ദിക്കുകയും ചെയ്തു.
Discussion about this post