ന്യൂഡൽഹി : നേപ്പാളിൽ ചില പ്രദേശങ്ങളിൽ അവയവ മാഫിയ തഴച്ച് വളരുന്നുവെന്ന് റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പല വികസ്വര രാജ്യങ്ങളിലും, ദാരിദ്ര്യത്തിലും തൊഴിലില്ലായ്മയിലും കടക്കെണിയിലും അകപ്പെട്ട് നട്ടം തിരിയുന്ന ആളുകൾ അവരുടെ വൃക്ക വിൽക്കാൻ നിർബന്ധിതരാകാറുണ്ട്. ഈ രാജ്യങ്ങളിൽ മനുഷ്യാവയവങ്ങളുടെ കച്ചവടത്തിനായി നിരവധി റാക്കറ്റുകളും പ്രവർത്തിക്കുന്നു. ഇത്തരത്തിൽ ഈ റാക്കറ്റുകളുടെ അവയവ കച്ചവടം വർദ്ധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന നേപ്പാളിലെ ബാഗ്മതി മേഖലയിലെ കഭ്രെപാലൻചോക്ക് പ്രദേശം അവയവ കച്ചവടത്തിന് കുപ്രസിദ്ധി നേടിയതാണ്. കിഡ്‌നി വാലി എന്നാണ് ഇവിടെ അറിയപ്പെടുന്നത്. കഴിഞ്ഞ 20 വർഷത്തിനിടയിൽ, പ്രദേശത്തെ നൂറുകണക്കിന് ആളുകൾ ഒന്നുകിൽ തങ്ങളുടെ വൃക്ക വിൽക്കാൻ സ്വമേധയാ ഇന്ത്യയിലെത്തുകയോ കബളിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. കണക്ക് പ്രകാരം, 2009-ൽ, ഇവിടെ 300-ഓളം ആളുകളുടെ വൃക്കകൾ അനധികൃതമായി നീക്കം ചെയ്തു.
കബ്രെപാലൻചോക്കിലെ ഹോക്സെ ഗ്രാമത്തിൽ 150-ലധികം പേർ തങ്ങളുടെ വൃക്കകൾ വിറ്റതായി നേപ്പാളിലെ മനുഷ്യാവകാശ കമ്മീഷനെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനങ്ങളുടെ ദാരിദ്ര്യവും നിരക്ഷരതയും മുതലെടുത്താണ് അവയവ കച്ചവടക്കാർ അവരെ ഇരകളാക്കുന്നത്.
മറ്റൊരു റിപ്പോർട്ട് അനുസരിച്ച്, കിഡ്‌നി വാലിയിലെ ജാംഡി ഗ്രാമത്തിലെ എല്ലാ വീട്ടിലും, പണത്തിനായി വൃക്ക വിറ്റ ഒരാളെങ്കിലും ഉണ്ട്. ഹോക്സെ, ജാംദി തുടങ്ങിയ ഗ്രാമങ്ങളിലുള്ളവരും ജീവിക്കാനായാണ് അവരുടെ വൃക്ക വിറ്റത്. 2015-ൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഹോക്സെ ഗ്രാമത്തിലെ 300 ആളുകൾ അവരുടെ വൃക്ക വിറ്റത് വെറും 200 അമേരിക്കൻ ഡോളറിന് (ഇന്നത്തെ കണക്കനുസരിച്ച് ഏകദേശം 16,000 രൂപ) വേണ്ടിയാണ് . വൃക്ക ലഭിക്കാൻ വേണ്ടി കള്ളക്കടത്തുകാരും ഇവിടെയുള്ള നിരപരാധികൾക്ക് തെറ്റായ വിവരങ്ങളാണ് നൽകുന്നത്. ഒരു കിഡ്നി നീക്കം ചെയ്താൽ അതിന്റെ സ്ഥാനത്ത് മറ്റൊരു വൃക്ക വളരുമെന്ന് പറഞ്ഞാണ് കള്ളക്കടത്തുകാർ ആളുകളെ വശീകരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ചിലരോട് അവരുടെ ഒരു കിഡ്‌നി ഉപയോഗശൂന്യമാണെന്ന് പറയാറുണ്ട്. ഗ്രാമത്തിലെ നിരപരാധികൾ അവരുടെ വാക്കുകളിൽ കുടുങ്ങി, കുറച്ച് രൂപയ്ക്കായി കള്ളക്കടത്തുകാർക്ക് വഴങ്ങുന്നു. ചില സന്ദർഭങ്ങളിൽ, അനാവശ്യ ഓപ്പറേഷന്റെ പേരിൽ, ആളുകളിൽ നിന്ന് അവരുടെ അറിവില്ലാതെ വൃക്ക മാറ്റുന്നു.
മനുഷ്യാവയവങ്ങൾ മാറ്റിവയ്ക്കാൻ വിൽക്കുന്നത് നേപ്പാളിൽ കുറ്റകരമാണ്. ഇതിനുപുറമെ മനുഷ്യാവയവങ്ങൾ നീക്കം ചെയ്യുന്നതും ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതും നിയമവിരുദ്ധമാണ്. ഫോറം ഫോർ പ്രൊട്ടക്ഷൻ ഓഫ് പീപ്പിൾസ് റൈറ്റ്‌സ് ഓഫ് നേപ്പാളിന്റെ റിപ്പോർട്ട് പ്രകാരം സത്യം പുറത്തു വന്നിട്ടും കേസ് നൽകാൻ ഇരകൾ തയ്യാറായില്ല. നേപ്പാളി നിയമമനുസരിച്ച്, അവയവങ്ങൾ വിൽക്കുന്നതും നിയമപരമായ കുറ്റകൃത്യങ്ങളുടെ വിഭാഗത്തിലാണ് വരുന്നത്. അതിനാൽ നിരവധി ഇരകൾ അന്വേഷണത്തെയും അറസ്റ്റിനെയും ഭയന്ന് ഗ്രാമങ്ങളിൽ നിന്ന് പലായനം ചെയ്യുകയും തങ്ങൾക്കെതിരായ അതിക്രമങ്ങൾ മറച്ചുവെക്കുകയും ചെയ്തു.
അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് നഗരത്തോട് ചേർന്നുള്ള ഷെൻഷൈബ ഗ്രാമത്തിലെ 90 ശതമാനം പുരുഷന്മാരും തങ്ങളുടെ വൃക്കകളിൽ ഒന്ന് വിറ്റുവെന്ന് കണക്കുകൾ പറയുന്നു. 1980 കളിലും 1990 കളിലും ഇന്ത്യയിലെ അവയവ വ്യാപാരത്തിന്റെ കേന്ദ്രമായിരുന്നു ചെന്നൈ. വില്ലിവാക്കം ടൗണിലെ വൃക്ക കച്ചവടത്തിന്റെ കഥ അന്താരാഷ്ട്ര മാദ്ധ്യമശ്രദ്ധയും ആകർഷിച്ചിരുന്നു. അനധികൃതമായി വൃക്ക കച്ചവടം നടത്തിയതിന് ഈ സ്ഥലത്തിന് കിഡ്‌നിവാക്കം എന്നും പേരിട്ടിരുന്നു.
Discussion about this post