ന്യൂഡൽഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാകിസ്താന് നോട്ടീസ് അയച്ച് ഇന്ത്യ. 1960 ലെ കരാറിൽ പരിഷ്‌കരണം വേണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. കരാറിൽ നിലവിലുള്ള വ്യവസ്ഥകൾ പാലിക്കുന്നതിൽ പാകിസ്താൻ വീഴ്ചവരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നോട്ടീസ് നൽകിയത്.
കരാറിലെ നിർദ്ദേശ പ്രകാരം കമ്മീഷണർമാർ മുഖാന്തിരമാണ് നോട്ടീസ് നൽകിയത്. അടുത്ത 90 ദിവസത്തിനുള്ളിൽ ഇന്ത്യയുമായി പാകിസ്താൻ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ 62 വർഷക്കാലമായി പാകിസ്താനിൽ നിന്നും നേരിടേണ്ടിവന്ന അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. രാജ്യങ്ങൾ തമ്മിൽ ധാരണയിലായ നിർണായക കരാറിലെ നിയമങ്ങൾ അതേപോലെ വിട്ടുവീഴ്ചയില്ലാതെ പാലിക്കണം എന്നാണ് രാജ്യത്തിന്റെ നിലപാട്. എന്നാൽ പാകിസ്താന്റെ ഭാഗത്തു നിന്നും ഇതിന് അനുകൂലമായ അനുഭവങ്ങൾ ഉണ്ടായില്ല. മാത്രമല്ല സിന്ധു നദീജല കരാറിന്റെ വ്യവസ്ഥകളുടെ നഗ്നലംഘനം നടത്തുകയും ചെയ്തുവെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ അഞ്ച് വർഷക്കാലമായി ഇന്ത്യയുടെ ജലവൈദ്യുത പദ്ധതികളായ കിഷൺഗംഗ, റാറ്റിൽ എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്നും പാകിസ്താൻ മുഖം തിരിച്ചു നിൽക്കുകയാണ്. നിരവധി തവണ ചർച്ച നടത്താൻ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. 2015 ൽ ഇരു പദ്ധതികളുടെയും സാങ്കേതിക പ്രശ്‌നങ്ങൾ പരിശോധിക്കാൻ നിക്ഷ്പക്ഷ വിദഗ്ധരെ നിയമിക്കണമെന്ന് പാകിസ്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം അടുത്ത വർഷം പിൻവലിക്കുകയായിരുന്നു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട തീരുമാനം ആർബിട്രേഷൻ കോടതിയ്ക്ക് വിട്ടു. എന്നാൽ ഇതിൽ പിന്നീട് തീരുമാനമായില്ല. ഇതിനിടെ ഈ പ്രശ്‌നം അറിഞ്ഞ ലോകബാങ്ക് ഇരു രാജ്യങ്ങളോടും സൗഹൃദപരമായി ചർച്ച ചെയ്ത് പരിഹരിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനും പാകിസ്താൻ വഴങ്ങിയില്ല.
2017 മുതൽ 2022 വരെ നടന്ന പെർമനന്റ് ഇൻഡസ് കമ്മീഷനിൽ ഈ പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിക്കാൻ ഇന്ത്യ നിരവധി തവണ മുൻകയ്യെടുത്തിരുന്നു. എന്നാൽ തുടർച്ചയായുള്ള ആവശ്യം പാകിസ്താൻ നിരാകരിക്കുകയായിരുന്നു. ഇതോടെയാണ് കരാറിലെ പരിഷ്‌കരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
1960 ലാണ് സിന്ധു നദീജല കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. ഇന്ത്യയിൽ നിന്നു പടിഞ്ഞാറോട്ട് ഒഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളിലെ വെള്ളം ഇരു രാജ്യങ്ങളും തമ്മിൽ പങ്കുവയ്ക്കുന്നതിനുള്ള വ്യവസ്ഥകളാണ് കരാറിൽ ഉൾപ്പെട്ടിട്ടുള്ളത്.
Discussion about this post