ന്യൂഡൽഹി: ബിജെപിക്കെതിരെ മഹാസഖ്യത്തിനൊരുങ്ങുന്ന പ്രതിപക്ഷത്തിന് ത്രിപുരയിൽ തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് ത്രിപുര മുൻ സംസ്ഥാന അദ്ധ്യക്ഷൻ സുബൽ ഭൗമികും മുതിർന്ന സിപിഎം നേതാവ് മൊബോഷർ അലിയും ബിജെപിയിൽ ചേർന്നു. വെള്ളിയാഴ്ച ഡൽഹിയിൽ വെച്ചായിരുന്നു നേതാക്കളുടെ ബിജെപി പ്രവേശനം.
ത്രിപുര മുഖ്യമന്ത്രി മണിക് സാഹയുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രതിപക്ഷ പാർട്ടി നേതാക്കൾ ബിജെപിയിൽ ചെർന്നത്. ഇരു നേതാക്കളെയും സാഹ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. രാഷ്ട്രീയ അനുഭവ സമ്പത്തുള്ള ഇരു നേതാക്കളുടെയും സാന്നിദ്ധ്യം ബിജെപിയെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ ജനങ്ങൾക്കും നേതാക്കൾക്കും വലിയ മതിപ്പാണുള്ളത്. ത്രിപുരയിൽ ബിജെപി ഭരണം തുടരുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കഴിഞ്ഞ എട്ട് വർഷമായി സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടത്തുന്നതെന്ന് ബിജെപി അംഗത്വം സ്വീകരിച്ച ശേഷം സുബൽ ഭൗമിക് പറഞ്ഞു. പ്രധാനമന്ത്രി രാജ്യത്തിന്റെ അന്താരാഷ്ട്ര മുഖഛായ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 16നാണ് ത്രിപുരയിൽ തിരഞ്ഞെടുപ്പ്. സംസ്ഥാനത്ത് ബിജെപിക്കെതിരെ കോൺഗ്രസും സിപിഎമ്മും പരസ്യ സഖ്യത്തിലാണ്.
Discussion about this post