ശ്രീനഗർ; ഭാരത് ജോഡോ യാത്രയിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന കോൺഗ്രസിന്റെ ആരോപണം നിഷേധിച്ച് ജമ്മു കശ്മീർ ഭരണകൂടം. പോലീസുമായി ഉണ്ടാക്കിയിരുന്ന ധാരണ ലംഘിച്ച് സംഘാടകർ ആളെക്കൂട്ടിയതാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്നും അഡീഷണൽ ആഭ്യന്തര സെക്രട്ടറി ആർകെ ഗോയൽ വ്യക്തമാക്കി.
ആളുകളുടെ തിക്കും തിരക്കും നിയന്ത്രണാതീതമായതിനെ തുടർന്ന് ഭാരത് ജോഡോ യാത്രയിൽ നിന്നും മുൻകരുതൽ നടപടിയുടെ ഭാഗമായി രാഹുലിനെ സുരക്ഷാ സേന മാറ്റിയിരുന്നു. ബനിഹാലിൽ നിന്ന് ആരംഭിച്ച യാത്ര നാല് കിലോമീറ്റർ പിന്നിട്ട് ജവഹർ തുരങ്കം കഴിഞ്ഞപ്പോഴായിരുന്നു ജനക്കൂട്ടം രാഹുലിന്റെ സമീപത്തേക്ക് എത്താൻ തിക്കും തിരക്കും കൂട്ടിയത്. സുരക്ഷാവിലക്ക് മറികടന്ന് രാഹുലിന് ഹസ്തദാനം നടത്താനും ഒപ്പം നിന്ന് ചിത്രമെടുക്കാനും ആളുകൾ തിക്കി തിരക്കിയതോടെ സുരക്ഷയൊരുക്കുന്നത് വെല്ലുവിളിയായി. തുടർന്ന് രാഹുലിന് ഒപ്പമുണ്ടായിരുന്ന സുരക്ഷാസേന കോൺഗ്രസ് നേതാക്കളെ സുരക്ഷാ വെല്ലുവിളി ബോധ്യപ്പെടുത്തുകയായിരുന്നു.
ദേഹപരിശോധന നടത്താൻ സാദ്ധ്യമല്ലാത്ത സാഹചര്യമാണെന്നും സുരക്ഷാ ഭീഷണിയുണ്ടെന്നും നേതാക്കളെ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്നാണ് ഇവർ രാഹുലിനെ യാത്രാസംഘത്തിൽ നിന്നും മാറ്റിയത്. ഇതിന് പിന്നാലെ സുരക്ഷാ വീഴ്ച ഉണ്ടായെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തുകയായിരുന്നു.
യാത്രയ്ക്ക് സർക്കാർ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നതായി ആർകെ ഗോയൽ പറഞ്ഞു. ബെനിഹാലിൽ നിന്ന് കശ്മീരിലേക്ക് യാത്രയ്‌ക്കൊപ്പം വന്ന കോൺഗ്രസ് പ്രവർത്തകരുടെ എണ്ണം സംഘാടകർ പറഞ്ഞതിലും വളരെ അധികമായിരുന്നു. ഇത് സുരക്ഷാ ഉദ്യോഗസ്ഥരിൽ സമ്മർദ്ദമുണ്ടാക്കി. അതാണ് സുരക്ഷാ പ്രശ്‌നത്തിലേക്ക് നയിച്ചത്. ബെനിഹാലിൽ നിന്ന് യാത്രയ്‌ക്കൊപ്പം ചേർന്നവർ തിരിച്ചുപോകുമെന്ന് ആയിരുന്നു സംഘാടകരുടെ പ്രതീക്ഷയെന്നും എന്നാൽ ഇവർ കശ്മീരിലേക്ക് നീങ്ങുകയായിരുന്നുവെന്നും ആർകെ ഗോയൽ ചൂണ്ടിക്കാട്ടി.
പോലീസുമായി ഉണ്ടാക്കിയ മുൻധാരണയിൽ സംഘാടകർ ഉറപ്പു നൽകിയതിലും കൂടുതൽ ആളുകളെ അവർ എത്തിച്ചു. ഇവരെ നിയന്ത്രിക്കാനും സംഘാടകർക്ക് സാധിച്ചില്ല. ഇതാണ് ഈ സ്ഥിതിയിലേക്ക് നയിച്ചതെന്നും ആർകെ ഗോയൽ പറഞ്ഞു. സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ആരോപിച്ച് കോൺഗ്രസ് പ്രതിഷേധത്തിലേക്ക് നീങ്ങുന്നതിനിടെയാണ് കശ്മീർ ഭരണകൂടത്തിന്റെ വിശദീകരണം.
Discussion about this post